ഇന്ത്യയില്‍ പലകാലത്തും വിപണിയില്‍ ഓളമുണ്ടാക്കിയ ഒട്ടേറെ വാഹനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലൊരു പ്രധാനിയാണ് ടൊയോട്ടയുടെ കരുത്തനായ ഇന്നോവ. എന്നാല്‍ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഇന്നോവയ്ക്ക് ഉള്ള പ്രത്യേകത എന്തെന്നാല്‍ അതിന്റെ ജനപ്രീതിയില്‍ ഇത്രയും കാലത്തിനിടയിലും ചെറുതായി പോലും കോട്ടം തട്ടിയിട്ടില്ല എന്നതാണ്.
ഇപ്പോഴിതാ ടൊയോട്ട ഇന്നോവയുടെ ഹൈബ്രിഡ് വകഭേദമായ ഹൈക്രോസ് ഏഴ് ലക്ഷം രൂപയുടെ വിലക്കുറവില്‍ വാങ്ങാൻ വഴി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകള്‍. നിലവില്‍ രാജ്യത്ത് ഇലക്‌ട്രിക്, ഫ്ലെക്സ് ഇന്ധന വാഹനങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാണ് കേന്ദ്ര സർക്കാർ നല്‍കി വരുന്നത്. എന്നാല്‍ ഹൈബ്രിഡ് മോഡലുകളെ വേണ്ടവിധം പരിഗണിച്ചിരുന്നില്ല. ഈ സെഗ്‌മെന്റിലെ വമ്ബനായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഉള്‍പ്പെടെയുള്ളവ ഏതാണ്ട് പെട്രോള്‍ വേരിയന്റിന് സമാനമായ വിലയില്‍ തന്നെയാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഇത് വാഹനത്തെ അഫോർഡബിള്‍ ആക്കുന്നതില്‍ നിന്ന് തടയുന്നു.
എന്നാല്‍ ഇതിന് പരിഹാരമാകുന്ന നീക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഹെബ്രിഡ് വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കത്തിന് പിന്നിലാണെന്നാണ് സൂചന. ഇതോടെ ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകള്‍ക്ക് 7 ലക്ഷം രൂപ വരെ കുറഞ്ഞേക്കും. ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ക്കുള്ള വരാനിരിക്കുന്ന നികുതി ഘടന എങ്ങനെയായിരിക്കും എന്ന് നമുക്ക് പരിശോധിക്കാം.
43 ശതമാനമാണ് നിലവില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന നികുതി. 28 ശതമാനം ജിഎസ്‌ടി + സെസ് എന്നത് തികച്ചും അന്യായമാണെന്നാണ് നിതിൻ ഗഡ്‌കരി തന്നെ വ്യക്തമാക്കുന്നത്. ഇവികള്‍ പോലെ മലിനീകരണം ഏറ്റവും കുറഞ്ഞവ അല്ലെങ്കിലും, ഇവ സാധാരണ ഐസിഇ എഞ്ചിനുകളേക്കാള്‍ മികച്ചതാണ്. അതുകൊണ്ട് തന്നെയാണ് നികുതി ഇളവ് ഉള്‍പ്പെടെ പരിഗണിക്കുന്നത്.നിലവില്‍, ഹൈബ്രിഡ് കാറുകളുടെ നികുതിയില്‍ ജിഎസ്‌ടി 28 ശതമാനവും + സെസ് 15 ശതമാനവും അടക്കം ആകെ 43 ശതമാനമാണ്.
ജിഎസ്‌ടി 12 ശതമാനം ആയി കുറയ്ക്കാനാണ് ഗഡ്‌കരി ആവശ്യപ്പെട്ടത്, ഇതോടെ അകെ നികുതി 27 ശതമാനമായി കുറയും. ഹൈബ്രിഡുകള്‍ക്ക് 16 ശതമാനം വിലക്കുറവ് ഇതിലൂടെ ലഭിക്കും. അതില്‍ തന്നെ ഇന്നോവ ഹൈർക്രോസിന്റെ നിലവിലെ എക്‌സ്-ഷോറൂം വില 25 ലക്ഷം രൂപയാണെങ്കില്‍ (15 ശതമാനം സെസ് + 28 ശതമാനം ജിഎസ്‌ടി ഉള്‍പ്പെടെ), പുതിയ നികുതി പ്രകാരം കാറിന്റെ എക്‌സ്-ഷോറൂം വില 18 ലക്ഷം രൂപയായി കുറയും. ഈ തീരുമാനം നടപ്പാവുന്നതും കാത്തിരിക്കുകയാണ് ഇന്നോവ ഹൈക്രോസ് പ്രേമികള്‍.