ജിഎസ്ടി ഉയരുന്നതോടെ രാജ്യത്ത് വിവിധ സാധനങ്ങളുടെ വില കൂടും. തിങ്കളാഴ്ച മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും. ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി ഇളവ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച ജിഎസ്‌ടി കൗണ്‍സിലിന്റെ തീരുമാനം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഇന്നലെ അറിയിച്ചിരുന്നു.

ചണ്ഡീഗഡില്‍ നടന്ന 47-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് വീട്ടുപകരണങ്ങള്‍, ഹോട്ടലുകള്‍, ബാങ്ക് സേവനങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി സാധങ്ങള്‍ക്ക് ചരക്ക് സേവന നികുതി ഉയര്‍ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വില കൂടുന്നത് ഇവയ്ക്ക്:

  • മുന്‍കൂട്ടി പായ്ക്ക് ചെയ്തതും മുന്‍കൂട്ടി ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വില ഉയരും. തൈര്, ലസ്സി, വെണ്ണ പാല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് ജൂലൈ 18 മുതല്‍ 5 ശതമാനം നിരക്കില്‍ ജിഎസ്ടി ഏര്‍പ്പെടുത്തും.
  • ചെക്കുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ തിങ്കളാഴ്ച മുതല്‍ 18 ശതമാനം ജിഎസ്ടി ചുമത്തും.
  • ഐസിയു അല്ലാതെ 5,000 രൂപയില്‍ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഏര്‍പ്പെടുത്തും.
  • പ്രിന്റിംഗ്/റൈറ്റിംഗ് അല്ലെങ്കില്‍ ഡ്രോയിംഗ് മഷി, എല്‍ഇഡി ലാമ്ബുകള്‍, ലൈറ്റുകള്‍, മെറ്റല്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
  • സോളാര്‍ വാട്ടര്‍ ഹീറ്ററുകളുടെയും സിസ്റ്റങ്ങളുടെയും ജിഎസ്ടി നിരക്ക് 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തി.
  • തുകല്‍ ഉല്‍പ്പന്നങ്ങളുടെയും പാദരക്ഷകളുടെയും ജിഎസ്ടി നിരക്ക് 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചു.
  • റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ, മെട്രോ, മാലിന്യ സംസ്കരണ പ്ലാന്റ്, ശ്മശാനം എന്നിവയുടെ കരാര്‍ അടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തി.
  • മുറിച്ച്‌ മിനുക്കിയ വജ്രങ്ങളുടെ നിരക്ക് 0.25 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായും വര്‍ധിപ്പിച്ചു.
  • കട്ടിംഗ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ കത്തികള്‍, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ബ്ലേഡുകള്‍, തവികള്‍, ഫോര്‍ക്കുകള്‍, ലാഡലുകള്‍, സ്കിമ്മറുകള്‍, കേക്ക്-സെര്‍വറുകള്‍ തുടങ്ങിയവയുടെ ജിഎസ്ടി നിരക്ക് 18 ശതമാനമാക്കി ഉയര്‍ത്തി.
  • സൈക്കിള്‍ പമ്ബുകള്‍, സെന്‍ട്രിഫ്യൂഗല്‍ പമ്ബുകള്‍, കുഴല്‍ കിണര്‍ ടര്‍ബൈന്‍ പമ്ബുകള്‍, പവര്‍ ഡ്രൈവ് പമ്ബുകള്‍ എന്നിവയുടെ നികുതി 18 ശതമാനമാക്കി.
  • ഭൂപടങ്ങളുടെയും അറ്റ്‌ലസുകള്‍, മാപ്പുകള്‍, ടോപ്പോഗ്രാഫിക്കല്‍ പ്ലാനുകള്‍, ഗ്ലോബുകള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി.
  • പാല്‍ കറക്കുന്ന യന്ത്രങ്ങള്‍ക്ക് 18 ശതമാനമായിരിക്കും ജിഎസ്ടി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക