ന്യൂഡൽഹി• ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്ക്, സേവന നികുതി സമ്പ്രദായം (ജിഎസ്ടി) നിലവിൽ വന്നിട്ട് ഇന്ന് 5 വർഷം പൂർത്തിയാകുന്നു. 2017 മേയ് 18ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് ജിഎസ്ടിക്ക് അന്തിമ രൂപം നൽകിയത്. കേന്ദ്ര, സംസ്ഥാന തലങ്ങളിൽ നിലവിലിരുന്ന രണ്ടായിരത്തോളം പരോക്ഷ നികുതികൾക്കു ബദലായുള്ള ജിഎസ്ടിയുടെ വരവ് നികുതിരംഗത്തെ അപ്പാടെ മാറ്റിയെഴുതി. 122–ാം ഭരണഘടനാ ഭേദഗതി ബിൽ പാസായതോടെ, 2017 ജൂലൈ ഒന്നിന് ജിഎസ്ടി ഔദ്യോഗികമായി നിലവിൽ വന്നു.
ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാനായി ആദ്യ 5 വർഷം കേന്ദ്രം നഷ്ടപരിഹാരം നൽകാനായിരുന്നു തീരുമാനം. ഈ കാലാവധി ജൂൺ 30ന് അവസാനിച്ചു. ഇപ്പോഴും ഉദ്ദേശിച്ച തരത്തിൽ വരുമാനം ലഭിക്കുന്നില്ലെന്ന കാരണത്താൽ കാലാവധി നീട്ടണമെന്നാണ് കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമാകാതെയാണ് കഴിഞ്ഞ ദിവസത്തെ ജിഎസ്ടി കൗൺസിൽ പിരിഞ്ഞത്.
നഷ്ടപരിഹാരം തുടർന്നില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടുമെന്നാണ് കേരളത്തിന്റെ വാദം. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വരുമാന വിഹിതം ഉയർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി 5 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഇന്ന് ഡൽഹിയിൽ ജിഎസ്ടി ദിനം ആഘോഷിക്കും.