ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാർട്ടികള്‍ നടത്തുന്ന പരാമർശങ്ങളെ തള്ളിപ്പറഞ്ഞ് ജമ്മു കശ്മീർ നാഷണല്‍ കോണ്‍ഫറൻസ് വൈസ് പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. പ്രധാനമന്ത്രിയെ അവഹേളിക്കാൻ എന്നൊക്കെ ശ്രമിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങള്‍ കാലാകാലങ്ങളായി ചെയ്ത് വരുന്ന ഒരു തെറ്റ് തിരുത്തണമെന്ന് ഞാൻ കരുതുന്നു. മോദി വിരുദ്ധരായി അറിയപ്പെടുന്നത് മാറ്റിയെടുക്കണം. കാരണം ഓരോ തവണയും ഞങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍ അതെല്ലാം ബൂമറാംഗ് പോലെ തിരിച്ചടിക്കുന്നു”.
“പ്രധാനമന്ത്രിക്ക് നേരെ നടത്തിയ ഒരു ആരോപണവും പ്രവർത്തിച്ചിട്ടില്ല. അനുഭവത്തില്‍ നിന്നാണ് ഞാൻ പറയുന്നത്. മോദിക്ക് കുടുംബമില്ല എന്ന ആരോപണം മണ്ടത്തരമായി പോയി. ചൗക്കിദാർ ചോർ ഹേ എന്ന് പ്രചരിപ്പിച്ചു, ഫലമുണ്ടായില്ല. അദാനി-അംബാനി ആരോപണവും പ്രവർത്തിച്ചില്ല. നമ്മള്‍ പറയുന്നതൊന്നും പ്രവർത്തിക്കാൻ പോകുന്നില്ല. ആ മനുഷ്യനെ എന്ത് പറഞ്ഞാലും ശരി അത് തിരിച്ചടിക്കും. ഇത് അംഗീകരിച്ചേ കഴിയൂ”-ഒമർ അബ്ദുള്ള പറഞ്ഞു.