സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ കൊച്ചിയില്‍ പറന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും മറ്റൊരു മലയാളി സല്‍ക്കാരം. വെള്ളാപ്പള്ളി കുടുംബമാണ് അഞ്ചുമാസം മുൻപ് കഴിഞ്ഞ കൊച്ചുമകളുടെ വിവാഹത്തിൻ്റെ പേരില്‍ ഇക്കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ സല്‍ക്കാരം ഒരുക്കി പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പെണ്‍കുട്ടിയുടെ അച്ഛൻ തുഷാറും ഏറ്റവുമടുത്ത ബന്ധുക്കളും അടക്കം പത്തില്‍ താഴെയാളുകള്‍ മാത്രം പങ്കെടുത്ത പരിപാടിയുടെ ഉന്നം പ്രധാനമന്ത്രി മാത്രമായിരുന്നു.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞതോടെയാണ് കല്യാണനയതന്ത്രം എന്ന ആശയം വെള്ളാപ്പള്ളി കുടുംബത്തിൻ്റെ ആലോചനയില്‍ വരുന്നത്. ഒട്ടുംവൈകാതെ തുഷാറും ഭാര്യയും അപ്പോയ്ൻമെൻ്റെടുത്ത് ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടു. കേരളത്തിലേക്ക് ഉടനെയൊരു വരവ് ഇക്കാര്യത്തിനായി ഉണ്ടാകില്ലെന്ന് ഉറപ്പായി. പോംവഴി ആലോചിച്ചാണ് ഒടുവില്‍ ഡല്‍ഹി സല്‍ക്കാരം എന്ന ആശയത്തിലേക്ക് എത്തിയത്. അതിന് പ്രധാനമന്ത്രി തീയതി അനുവദിച്ചതോടെ എല്ലാം ഫൈനലൈസ് ചെയ്തു.
രണ്ടു പ്രശ്നങ്ങളാണ് വെള്ളാപ്പള്ളി കുടുംബത്തെ അലട്ടുന്നത്. എസ്‌എന്‍ഡിപി യോഗത്തിന് കമ്ബനിയുടെ സ്വഭാവമായതിനാല്‍ അതിൻ്റെ തലപ്പത്തുള്ളവര്‍ക്ക് ഡിന്‍ നമ്ബര്‍ അനിവാര്യമാണെന്ന് വന്നിരിക്കുകയാണ്. അതില്ലാത്തതിൻ്റെ പേരില്‍ ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കിക്കൊണ്ട് അടുത്തയിടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായിരുന്നു. ഇതോടെ ബോര്‍ഡ് പിരിച്ചുവിട്ട് റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് എസ്‌എന്‍ഡിപി സംരക്ഷണസമിതി ആവശ്യപ്പെട്ടു.
ഈ ഹൈക്കോടതി ഉത്തരവ് വെള്ളാപ്പള്ളിക്ക് വൻ തിരിച്ചടിയാണ്. അയോഗ്യതാ ഭീഷണിയാണ് മുന്നിലുള്ളത്. വിഷയം കോടതിയില്‍ എത്തിയാല്‍ കേന്ദ്ര കമ്ബനികാര്യ വകുപ്പിൻ്റെ നിലപാട് നിർണായകമാകും. പ്രത്യേകിച്ചും യോഗം തിരഞ്ഞെടുപ്പ് നടപടിക്രമം പൂർത്തിയായിവരുന്ന സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാകും. രണ്ടാമത് വിഷയം, തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വമാണ്. ലോക്സഭയിലേക്ക് ഇത്തവണ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മല്‍സരിച്ചേ മതിയാകൂ. വിവാഹസല്‍ക്കാരത്തിനിടെ ഇക്കാര്യത്തില്‍ ചർച്ച ഉണ്ടായില്ലെങ്കിലും അനുകൂലനിലപാട് ഉണ്ടാകുമെന്ന ഉറപ്പ് വെള്ളാപ്പള്ളിക്ക് കിട്ടിയിട്ടുണ്ട്.
കേരളത്തിലെ എസ്‌എന്‍ഡിപി വോട്ട് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിര്‍ണ്ണായകമാണ്. തൃശൂരില്‍ ബിജെപി വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ഈ മേഖലയില്‍ ഈഴവ സമുദായത്തിന് മതിയായ വോട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് പ്രധാനമന്ത്രിയും വെള്ളാപ്പള്ളി കുടുംബത്തിൻ്റെ സല്‍ക്കാരത്തിന് പച്ചക്കൊടി കാട്ടിയത്. ഇതിനോട് അനുബന്ധിച്ച് അത്യാവശ്യം ചർച്ചകളും നടന്നു.
വിവാഹസല്‍ക്കാരത്തിൻ്റെ സന്തോഷം ഫെയ്സ്ബുക്കില്‍ തുഷാര്‍ പങ്കുവയ്ക്കുകയും ചെയ്തു. “ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയത്. മകള്‍ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിന് ശേഷം ഡല്‍ഹിയില്‍ നടത്തിയ സ്നേഹവിരുന്നില്‍, ഒട്ടേറെ തിരക്കുകള്‍ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീര്‍ഘനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത പ്രിയ മോദിജിക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു.” ഇതിനൊപ്പം ചിത്രങ്ങളും പോസ്റ്റുചെയ്തു.
കൊല്ലം മുഖത്തല കണ്ണന്‍സില്‍ ഭരതന്‍ സുരേഷ് ബാബുവിൻ്റെയും കെ.എസ്.ഗീതയുടെയും മകന്‍ ഡോ.അനൂപ് ആണ് ദേവികയുടെ വരന്‍. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഓഗസ്റ്റില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.