പൈപ്പിലൂടെ പ്രകൃതിവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കൊപ്പം ഗ്യാസ് സ്റ്റേഷനുകളും വരുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഈവർഷം അവസാനത്തോടെ 49 സ്റ്റേഷനുകള്‍ തുടങ്ങും.കാണക്കാരി, തലയോലപ്പറമ്ബ് എന്നിവിടങ്ങളില്‍ സ്റ്റേഷൻ തുറന്നുകഴിഞ്ഞു. കോട്ടയം ടൗണ്‍, തിരുവല്ല, തൊടുപുഴ, കുളനട, ചേർപ്പുങ്കല്‍ ഗ്യാസ് സ്റ്റേഷനുകളുടെ നിർമ്മാണം ആരംഭിച്ചു.
പൈപ്പ് വഴി ഗ്യാസ് വേണ്ട വീടുകള്‍, പൈപ്പ് കടന്നുപോകുന്ന റോഡുകള്‍ എന്നിവയെക്കുറിച്ചുള്ള സർേവയും ആരംഭിച്ചു.ആദ്യപടിയായി കോട്ടയം കഞ്ഞിക്കുഴി ഭാഗത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ സർേവ പൂർത്തിയാക്കി ഗ്യാസ് എത്തിക്കും. ശേഷം കോട്ടയം നഗരസഭയില്‍ പൂർണമായും പദ്ധതി നടപ്പാക്കും. പിന്നീട് പാലാ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട നഗരസഭകളില്‍ പദ്ധതിയെത്തിക്കും.
പത്തനംതിട്ട ജില്ലയിലെ പദ്ധതി തിരുവല്ലയില്‍നിന്ന് തുടങ്ങും. ഇടുക്കിയിലും പ്രവർത്തനങ്ങള്‍ ഉടൻ തുടങ്ങുമെന്ന് ഇതിനായുള്ള കന്പനിയുടെ അധികൃതർ പറയുന്നു. കൊച്ചി-മംഗലാപുരം പൈപ്പ് ലൈനില്‍നിന്നാണ് ഗ്യാസ് എത്തിക്കേണ്ടത്. ഇതിന് കാലതാമസമുണ്ടാകുമെന്നതിനാല്‍ ചേർത്തല, കളമശേരി എന്നീ മദർ സ്റ്റേഷനുകളില്‍നിന്ന് ടാങ്കറുകളില്‍ വാതകം എത്തിക്കും. ശേഷം സമ്മർദ്ദം കുറയ്ക്കാനുള്ള യൂണിറ്റിലൂടെ കടത്തി പ്രാദേശിക പൈപ്പ് ലൈനുകളിലൂടെ വീടുകളിലെത്തിക്കാനാണ് ശ്രമം. വാതകം എത്തിച്ച് അവ സൂക്ഷിക്കാനുള്ള ടാങ്ക് സ്ഥാപിക്കാൻ കഞ്ഞിക്കുഴി അടക്കമുള്ള ഇടങ്ങളില്‍ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു.