മേല്‍ശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി ശ്രാമ്ബിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി പറവൂർ കുഞ്ഞിത്തൈ കണ്ണാടത്ത്പാടത്ത് കെഎസ് സാബുവിനെയാണ് (ശ്രീഹരി-44) മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ തിരുവാഭരണം അടക്കമുള്ള 13.5 പവൻ സ്വർണവും കാണാതായി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തില്‍ പോകാനുള്ള സൗകര്യത്തിനുവേണ്ടി അടുവാശേരിയില്‍ എടുത്ത വാടകവീട്ടിലായിരുന്നു തിങ്കളാഴ്ച സാബു തങ്ങിയത്. പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച്‌ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. തുടർന്ന് സുഹൃത്തിനൊപ്പം മകൻ ക്ഷേത്രത്തിലെത്തി അന്വേഷിച്ചപ്പോഴാണ് പൈപ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ഷേത്ര ഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഇതോടെ ചെങ്ങമനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നരയാഴ്ച മുൻപായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഉത്സവ നാളുകളില്‍ ദേവിക്ക് ചാർത്തുന്നതിനുള്ള 12 പവൻ വരുന്ന തിരുവാഭരണം മേല്‍ശാന്തിയുടെ പക്കലായിരുന്നു. ഉത്സവ ശേഷം ഇവ ബാങ്ക് ലോക്കറിലേക്കു മാറ്റുന്നതിന് ഭാരവാഹികള്‍ക്ക് തിരികെ നല്‍കിയിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോള്‍ ഇന്നലെ മടക്കി നല്‍കാമെന്നാണ് അറിയിച്ചിരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പരിശോധനയില്‍ ശ്രീകോവിലില്‍ പ്രത്യേക ബോക്സില്‍ സൂക്ഷിക്കാറുള്ള തിരുവാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഒന്നര പവൻ തൂക്കമുള്ള നെക്‌ലേസ് പെട്ടിയില്‍ കണ്ടെത്തിയെങ്കിലും പരിശോധനയില്‍ ഇത് മുക്കുപണ്ടമാണെന്നു തെളിഞ്ഞു. ഇതോടെയാണ് തിരുവാഭരണം ഉള്‍പ്പെടെ 13.5 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് കാണിച്ച്‌ ക്ഷേത്ര ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക