
നവജാത ശിശുവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജുമൈലത്തിനെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണത്തില്‍ പൊലീസ്. താൻ തനിച്ചാണ് കൃത്യം ചെയ്തതെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍, ഇത് പൂർണമായും വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഒന്നര വർഷമായി ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന താൻ മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതിയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു ദിവസം മുമ്ബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജന്മം നല്‍കിയ കുഞ്ഞിനെ താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ വീടിനടുത്തുള്ള പറമ്ബില്‍ കുഞ്ഞിൻറെ മൃതദേഹം കുഴിച്ചു മൂടിയതായി പൊലീസിനോട് പറഞ്ഞത്.
പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യുവതിയുടെ അമ്മയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കാര്യം ജുമൈലത്ത് വെളിപ്പെടുത്തിയത്. മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തു.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. തിരൂർ തഹസീല്‍ദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടത്തിയത്.