പാർലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് മുസ്‌ലിംലീഗ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്ക് ലീഗ് പോകുമെന്നാണ് റിപ്പോർട്ട്. 25ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.
അധിക സീറ്റില്ലെങ്കില്‍ രാജ്യസഭാ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. രാജ്യസഭാ സീറ്റ് നല്‍കാനും കോണ്‍ഗ്രസ് നേതൃത്വം ഒരുക്കമല്ല. അതേസമയം, മൂന്നാം സീറ്റ് ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസവും ലീഗ് വ്യക്തമാക്കിയിരുന്നു.
ലീഗിന്റെ മൂന്നാം സീറ്റ് അവകാശവാദം യുഡിഎഫിന്റെ സീറ്റ് ചർച്ചകൾ വഴിമുട്ടിച്ചിരിക്കുകയാണ്. ലീഗിൻറെ അധിക സീറ്റ് ആവശ്യത്തിനു വഴങ്ങി കൊടുത്താൽ അതും മധ്യ തിരുവിതാംകൂർ മേഖലയിലെ ക്രൈസ്തവ വോട്ട് ബാങ്കുകളിൽ തിരിച്ചടിയാവും എന്ന ആശങ്ക കോൺഗ്രസിനുണ്ട്. രാജ്യസഭാ സീറ്റ് ദീർഘകാലമായി മുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുന്ന സി എം പി നേതാവ് സിപി ജോണിന് കൊടുക്കണമെന്നും കോൺഗ്രസ് ആഗ്രഹിക്കുന്നു.
സ്വതന്ത്ര നിലപാട് എന്ന നിലയിൽ ലീഗ് കടുംപിടുത്തം തുടർന്നാൽ അത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതേസമയം ലീഗിന് വഴങ്ങിയാൽ അത് കോൺഗ്രസിന്റെ ബലഹീനതയായി വിലയിരുത്തപ്പെടും. ഇടതുക കൺവീനർ ഇ പി ജയരാജൻ നടത്തുന്ന ലീഗ് മുഖസ്തുതിയും കോൺഗ്രസിനെ ചിന്തിപ്പിക്കുന്നുണ്ട്. യുഡിഎഫിനെ പ്രതിസന്ധിയിലാക്കി പുറത്തു പോകാനാണോ അതോ വിലപേശി പരമാവധി സ്ഥാനമാനങ്ങൾ നേടിയെടുക്കുകയാണ് ലീഗിന്റെ ശ്രമം എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.