ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥി പട്ടിക ഈ മാസം 27-ന് പ്രഖ്യാപിച്ചേക്കും. ശനി, ഞായർ ദിവസങ്ങളില്‍ ജില്ലാ കമ്മിറ്റികളും ബുധനാഴ്ച സംസ്ഥാന കമ്മിറ്റിയും ചേരും. ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.സി.പി.എം. സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളൊക്കെ ഇതിനകം തന്നെ നടന്നിട്ടുണ്ട്.
മന്ത്രിമാരും മുൻ മന്ത്രിമാരും സ്ഥാനാർഥി ലിസ്റ്റില്‍ ഉണ്ടാകുമെന്നാണ് വിവരം. പരിഗണിക്കുന്നവുടെ പേരുകള്‍ നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് കൈമാറിയിട്ടുണ്ട്. ചർച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനം ഉണ്ടാവുക. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ ബി. അബ്ദുഹ്മാൻ അടക്കമുള്ളവർ മത്സരരംഗത്തുണ്ടായേക്കും. ആലത്തൂരില്‍ കെ. രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ട്. വി. അബ്ദുറഹ്മാനെ ഇടതു സ്വതന്ത്രസ്ഥാനാർഥിയായി മലപ്പുറത്തോ പൊന്നാനിയിലോ മത്സിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. മുൻ മന്ത്രിമാരായ തോമസ് ഐസക്, പി.കെ. ശ്രീമതി, കെ.കെ. ഷൈലജ അടക്കമുള്ളവർ സ്ഥാനാർഥികളായേക്കും.
വടകരയില്‍ കെ.കെ. ഷൈലജ, കണ്ണൂരില്‍ പി.കെ. ശ്രീമതി, കൊല്ലത്ത് ഐഷ പോറ്റി അടക്കമുള്ള മൂന്ന് വനിതകള്‍ ആയിരിക്കും സ്ഥാനാർഥി പട്ടികയില്‍ ഉണ്ടാവുക. തോമസ് ഐസക്കിനെ പത്തനംതിട്ടയിലേക്കാണ് പരിഗണിക്കുന്നത്. ആലപ്പുഴയില്‍ സിറ്റിങ് എം.പി. ആരിഫ് തന്നെ മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനാർഥി നിർണയ ചർച്ചകള്‍ ജില്ലാ കമ്മിറ്റിയില്‍ നടന്നതിന് ശേഷമായിരിക്കും അന്തിമതീരുമാനത്തിലേക്ക് സി.പി.എം. എത്തുക. തുടർന്ന് 27-ന് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായേക്കും.