കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നുസ്രത് ജഹാനെ വിമർശിച്ച് ബിജെപി. സമൂഹ മാധ്യമത്തില്‍ വാലന്റൈൻസ് ദിനത്തില്‍ നുസ്രത് ജഹാൻ ഭർത്താവിനൊപ്പം ഫോട്ടോഷൂട്ട് നടത്തുന്ന വിഡിയോ പങ്കുവച്ചാണ് ബിജെപി വിമർശനം. ബംഗാളിലെ സന്ദേശ്ഖാലിയില്‍ ലൈംഗികാതിക്രമ പരാതി ഉള്‍പ്പെടെ ഉന്നയിച്ച് സ്ത്രീകള്‍ സമരം ചെയ്യുമ്ബോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നുവെന്നാണ് ബിജെപി വിമർശിക്കുന്നത്.
‘സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ അവരുടെ മാനം കാക്കുന്നതിനായി പ്രതിഷേധിക്കുന്നു. അതേസമയം, ബസിർഹട്ടിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്’ – ബിജെപി ബംഗാള്‍ ഘടകം അവരുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം പേജില്‍ കുറിച്ചു. നുസ്രത് ജഹാനും ഭർത്താവുമൊത്തുള്ള ഫോട്ടോഷൂട്ടും ബിജെപി പങ്കുവെച്ചിട്ടുണ്ട്.
ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ സന്ദേശ്ഖാലിയില്‍, തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാൻ ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുകയാണെന്നും സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ച് പ്രദേശത്തെ സ്ത്രീകളാണ് പ്രതിഷേധിക്കുന്നത്. ഇതില്‍ പിന്നീട് ബിജെപി പ്രവർത്തകരും പങ്കുചേരുകയായിരുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സിആർപിസി സെക്‌ഷൻ 144 പ്രകാരം മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.