പിഞ്ചുദേഹങ്ങള്‍ പുഴുവരിച്ച് കിടക്കുന്നു, ചീഞ്ഞളിയുന്നു.. അതും ഒരു ആതുരാലയക്കിടക്കയില്‍. ഗസ്സ സിറ്റിയിലെ അല്‍ നസർ പീഡിയാട്രിക് ഹോസ്പിറ്റലിലാണ് ഈ ദാരുണ ദൃശ്യം. മരിച്ച ശേഷം ഇവിടെ കൊണ്ടുവന്നു കിടത്തിയതല്ല ഈ കുട്ടികളെ. മറിച്ച്, ചികിത്സ തേടി എത്തിയവരായിരുന്നു ഇവർ. മരുന്നും ഇഞ്ചക്ഷനും നല്‍കി അവരെ ഡോക്ടർമാരും നഴ്സുമാരും പരിചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, നവംബർ 10ന് പൊടുന്നനെ എല്ലാം മാറിമറിഞ്ഞു. ഇസ്രായേൽ സേന ഈ കുഞ്ഞുങ്ങളുടെ ആശുപത്രിയില്‍ ഇരച്ചുകയറി. ഡോക്ടർമാരെയും നഴ്സുമാരെയും തുരത്തിയോടിച്ചു. ജീവനുവേണ്ടി മല്ലിടുന്ന പിഞ്ചുകുഞ്ഞുങ്ങളെ മാത്രം ഇവിടെ തനിച്ചാക്കി.
“നവംബർ 10ന് ഇസ്രായേല്‍ സൈന്യം അല്‍നസർ ചില്‍ഡ്രൻസ് ഹോസ്പിറ്റല്‍ വളഞ്ഞു. അവിടെ അഭയം തേടിയവരെയും മെഡിക്കല്‍ സ്റ്റാഫിനെയും ഒഴിപ്പിച്ചു’ -ആശുപത്രിയില്‍ ആ സമയത്ത് സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ മുഹമ്മദ് ഹമൂദ അല്‍ ജസീറയോട് പറഞ്ഞു.’കൃത്രിമ ശ്വാസം ആവശ്യമായ കുരുന്നുകള്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഞങ്ങളെ (ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ) അവിടെ നിന്ന് ഇസ്രായേല്‍ സേന പുറത്താക്കുമ്ബോള്‍ ഈ കേസുകളല്ലാം റെഡ് ക്രോസ് ഫോളോ അപ്പ് ചെയ്യുമെനറൊയിരുന്നു പറഞ്ഞിരുന്നത്. ജീവൻരക്ഷാ ഉപകരണങ്ങള്‍ പ്രവർത്തിപ്പിക്കാൻ ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. പക്ഷേ എല്ലാം വെറുതെയായിരുന്നു. അവരെല്ലാം മരിച്ചുപോയി. അവിടെ തന്നെ കിടന്ന് ജീർണിക്കുകയാണ്…’ -ഡോ. മുഹമ്മദ് ഹമൂദ പറഞ്ഞു നിർത്തി.
കുഞ്ഞുങ്ങളുടെ മൃതദേഹം അഴുകുന്ന വിഡിയോ സോഷ്യല്‍ മീഡിയ വഴിയാണ് പുറത്തുവന്നത്. ആശുപത്രിയിലെ വാർഡുകളിലൊന്നിലെ ദൃശ്യമാണിത്. അല്‍ ജസീറ ചാനലിന്റെ വസ്തുതാന്വേഷണ യൂനിറ്റായ ‘സനദ്’ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.