ലാവലിൻ കേസുമായി ബന്ധപ്പെട്ട ആദായനികുതി അന്വേഷണത്തില്‍ പിണറായി വിജയന് ക്ലീൻചിറ്റ് കൊടുത്തുവെന്ന ബിജെപി നേതാവ് ഷോണ്‍ ജോർജിൻ്റെ ആരോപണത്തില്‍ പ്രതികരിച്ച് ആദായനികുതി മുൻ അഡീഷണല്‍ കമ്മീഷണറും മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും, നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസില്‍, ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായ ആർ.മോഹൻ. പിണറായി വിജയൻ്റെ ഭാര്യ, മകൻ തുടങ്ങിയവരുമായി ബന്ധപ്പെട്ട് പലവിധ അന്വേഷണങ്ങള്‍ താൻ ജോലി ചെയ്ത കാലയളവില്‍ ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്ന് സ്ഥിരീകരിച്ച അദ്ദേഹം പക്ഷേ, താൻ അവയില്‍ അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്നും വിശദീകരിക്കുന്നു. ലാവലിൻ ഇടപാടുകളുമായി ബന്ധപ്പെട്ട് അക്കാലത്ത് വാർത്തകളില്‍ നിറഞ്ഞ പിണറായി വിജയൻ്റെ ഭാര്യയുടെ പേരില്‍ ഉണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെട്ട കമല ഇൻ്റർനാഷണല്‍ എന്ന കമ്ബനിയെക്കുറിച്ച് സിംഗപ്പൂരില്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു കമ്ബനി ഇല്ലെന്ന് അവിടെ നിന്ന് കിട്ടിയ മറുപടിയാണ് റിപ്പോർട്ടായി നല്‍കിയത്.
പിണറായിയുടെ മകൻ്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചിലവുകളുടെ ചില പരിശോധനകള്‍ വിദേശത്ത് നടത്തിയിരുന്നു എന്നും ആർ.മോഹൻ പറയുന്നു. എന്നാല്‍ അഡീഷണല്‍ കമ്മീഷണർ എന്ന നിലയില്‍ പലതിലും താൻ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നില്ല. അതുകൊണ്ട് തന്നെ റിപ്പോർട്ടുകള്‍ തയ്യാറാക്കിയിരുന്നത് താനല്ല. ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടുകള്‍ സിബിഐ അന്വേഷിച്ച ലാവലിൻ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിളിച്ചുവരുത്തി പരിശോധിച്ചിരുന്നു. അന്നൊന്നും എതിർപ്പ് പറയാത്തവർ ഇപ്പോള്‍ ആരോപണവുമായി വരുന്നത് ദുരുദ്ദേശ്യപരമാണ് എന്നും ആർ.മോഹൻ പറയുന്നു.
പിണറായി വിജയന് വേണ്ടി അവിഹിതമായി എന്തോ ചെയ്തതിനുളള പ്രതിഫലമായാണ് വിരമിച്ച ശേഷം തന്നെ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതെന്ന ആരോപണത്തിനും ആർ.മോഹൻ മറുപടി പറയുന്നു. വിരമിക്കുകയായിരുന്നില്ല, ഉദ്യോഗത്തില്‍ നിന്ന് താൻ സ്വയം പിരിയുകയായിരുന്നു. അതിന് ശേഷം മൂന്നു വർഷം കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. 2019ല്‍ തുടങ്ങിയ ജോലിയില്‍ നിന്ന് 2021ല്‍ വിരമിച്ചു. ഇപ്പോള്‍ ആ സ്ഥാനത്തില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ കൊണ്ടും, മറ്റുചില വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ളതിനാലും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഴുവൻ സമയ സേവനം നടത്തുന്നില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഷോൺ ജോർജിന്റെ ആരോപണം
ഇന്‍കംടാക്സ് അഡിഷണല്‍ ഡയറക്ടറായിരുന്ന ആര്‍. മോഹന്‍ ആണ് 2008ല്‍ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ പിണറായിക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയായിട്ടാണ് മോഹന് പേഴ്സണല്‍ സ്റ്റാഫില്‍ ഇടം ലഭിച്ചതെന്നും ഷോണ്‍ ആരോപിച്ചു. ഇയാളുടെ മുന്‍കാല ഇടപെടലുകള്‍ പരിശോധിക്കാന്‍ കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പട്ടികയിലെ നാലാമത്തെ ആളാണ് ആര്‍. മോഹന്‍. 2016 മുതല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ സ്‌പെഷ്യല്‍ ഓഫീസറാണ്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയില്‍ സൂചിപ്പിച്ചപ്പോഴാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചത്. വളരെ അവിചാരിതമായിട്ടാണ് ആര്‍. മോഹന്‍റെ പേര് തന്‍റെ ശ്രദ്ധയില്‍ പെട്ടതെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
ഇന്‍കംടാക്സ് അഡിഷണല്‍ ഡയറക്ടറായിരുന്ന ആര്‍. മോഹന്‍ ആണ് 2008ല്‍ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ പിണറായിക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയായിട്ടാണ് മോഹന് പേഴ്സണല്‍ സ്റ്റാഫില്‍ ഇടം ലഭിച്ചതെന്നും ഷോണ്‍ ആരോപിച്ചു. ഇയാളുടെ മുന്‍കാല ഇടപെടലുകള്‍ പരിശോധിക്കാന്‍ കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.