അന്തരിച്ച മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥൻ എന്നിവർക്ക് ഭാരത് രത്ന.പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർലമെൻറ് തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കെ ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കം ആയിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ആഴ്ചകൾക്കു മുമ്പ് ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് ഭാരതരത്ന പ്രഖ്യാപിക്കുകയും തൊട്ടുപിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് എൻഡിഎ പാളയത്തിൽ എത്തുകയും ചെയ്തു.
നെഹ്റു ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയനേകങ്ങളുടെ തുടർച്ച തന്നെയാണ് ബിജെപിയും പ്രധാനമന്ത്രിയും നടത്തുന്നത്. നിലവിലെ ഗാന്ധി കുടുംബാംഗങ്ങളെയല്ല മറിച്ച് അവരുടെ പൂർവികരെ വരെ കടന്നാക്രമിക്കുന്ന ശൈലിയാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ ബിജെപി സ്വീകരിച്ചിരിക്കുന്നത്. ബഡ്ജറ്റ് സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ജവഹർലാൽ നെഹ്റുവിനെ കടന്നാക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ദിരാ വിരുദ്ധ നിലപാട് ഉണ്ടായിരുന്ന നേതാവ് ചരൺ സിങിന് ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്.
രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് പ്രധാനമന്ത്രിപദത്തിലെത്തിയ നേതാവാണ് നരസിംഹറാവു. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് അനുകൂലമായ നിലപാട് എടുക്കാതിരുന്ന റാവുവിനെ കോൺഗ്രസ് ചരിത്രത്തിൽ നിന്ന് പോലും ഗാന്ധി കുടുംബം മാറ്റി നിർത്തി എന്ന ആക്ഷേപമുണ്ട്. നരസിംഹ റാവുവിന്റെ സംസ്കാരം ദില്ലിയിൽ നടക്കാതെ പോയതിന് പിന്നിലും ഗാന്ധി കുടുംബത്തിന്റെ കൈകൾ ഉണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് വേദികളിൽ പോലും റാവുവിന്റെ ചിത്രങ്ങൾ ഉപയോഗിക്കാറില്ല. ഈ പശ്ചാത്തലത്തിൽ ബിജെപി നരസിംഹ റാവുവിന് ഭാരതരത്ന പ്രഖ്യാപിക്കുമ്പോൾ ഈ വിഷയങ്ങളൊക്കെ ചർച്ചയായി ഉയർന്നു വരും. കർസേവകർ ബാബറി മസ്ജിദ് പൊളിച്ചപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നതും നരസിംഹറാവുവാണ്.