പാകിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണല്‍ തുടരുകയാണ്. പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്ന നവാസ് ഷെരീഫ് മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിലണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അഞ്ചു സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. ഇമ്രാൻ്റെ പാർട്ടി 154 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നു.
നവാസ് ഷെരീഫിൻ്റെ പാർട്ടി പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍എൻ) നാല് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. അതേസമയം, അമിൻ ഫഹീമിൻ്റെ പാർട്ടി പാകിസ്ഥാൻ പീപ്പിള്‍സ് പാർട്ടി പാർലമെൻ്റേറിയൻ (പിപിപിപി) മൂന്നു സീറ്റുകളില്‍ വിജയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. വോട്ടെണ്ണല്‍ നടക്കുന്നതിനിടെ പാകിസ്ഥാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാനില്ലെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. പ്രസ്തുത വാർത്തയെ തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നുവെന്നുള്ള വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് പുതിയ വാർത്തകള്‍.നേരത്തെ, തിരഞ്ഞെടുപ്പ് അന്തിമ ഫലം നല്‍കാൻ എല്ലാ റിട്ടേണിംഗ് ഓഫീസർമാർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുല്‍ത്താൻ രാജ 30 മിനിറ്റ് സമയപരിധി നല്‍കിയിരുന്നു. ഇത് ചെയ്തില്ലെങ്കില്‍ സസ്‌പെൻഷൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.