സ്പർധയും വിദ്വേഷവും വളർത്തുന്നുവെന്ന് ആരോപിച്ച്‌ കർണാടക ബി.ജെ.പിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡില്‍വഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയാണ് പരാതിക്കാധാരം. കർണാടക ബി.ജെ.പി. സോഷ്യല്‍ മീഡിയ ടീം, ഐ.ടി. സെല്‍ തലവൻ അമിത് മാളവ്യ, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരെയാണ് പരാതി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, രാഹുല്‍ ഗാന്ധി എന്നിവരുടെ കാരിക്കേച്ചറുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു വീഡിയോ ശനിയാഴ്ച കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലില്‍ പങ്കുവെച്ചിരുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി. എന്നിങ്ങനെ എഴുതിയ മുട്ടകളുള്ള പക്ഷിക്കൂട്ടില്‍ രാഹുല്‍, മുസ്ലിം എന്നെഴുതിയ മുട്ടകൂടെ കൊണ്ടുവെക്കുന്നു. ഈ മുട്ടകള്‍ വിരിയുമ്ബോള്‍, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുല്‍ ഗാന്ധി ‘ഫണ്ട്സ്’ എന്നെഴുതിയ ഭക്ഷണം നല്‍കുന്നു. ഇത് സിദ്ധരാമയ്യ നോക്കി നില്‍ക്കുന്നു. ഭക്ഷണം ലഭിച്ച്‌ വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടില്‍നിന്ന് പുറത്താക്കുന്നു. ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു. ഇതായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കർണാടക കോണ്‍ഗ്രസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ചെയർമാൻ രമേഷ് ബാബുവാണ് പരാതി നല്‍കിയത്. എസ്.സി/ എസ്.ടി/ ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുമെന്ന് തങ്ങളുടെ പ്രകടനപത്രികയില്‍ എവിടേയും പറയുന്നില്ലെന്നും എന്നാല്‍, ബി.ജെ.പി. ഇത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുലഭിക്കാൻ വ്യാജ പ്രചാരവേലയ്ക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയിലുണ്ട്. വീഡിയോ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പറയുന്ന പരാതിയില്‍ അമിത് മാളവ്യയെ സ്ഥിരം കുറ്റവാളിയാണെന്നും വിശേഷിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക