റിട്ട. എസ്.ഐ.യുടെ ഭാര്യയുടെ കഴുത്തില്‍ക്കിടന്ന നാലുപവന്റെ മാല കവർന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം വലയിലാക്കി നേമം പോലീസ്. ഇവരുടെ കൈയില്‍നിന്ന് കവർന്ന മാല കണ്ടെടുത്തു. വെള്ളായണി തെന്നൂർ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്.ഐ. ഗംഗാധരൻ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന മാലയാണ് കവർന്നത്.

ബുധനാഴ്ച ഉച്ചയോടെ, ഒരാളെക്കുറിച്ച്‌ അന്വേഷിക്കാനെന്ന വ്യാജേനയെത്തിയ ജയലക്ഷ്മി, വയോധികരായ ദമ്ബതികളോടു സൗഹൃദം കാണിക്കുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ അകത്തുകയറിയ ജയലക്ഷ്മി വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടിയ യുവതി റോഡില്‍ സ്കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെകൂടെ രക്ഷപ്പെടുകയായിരുന്നു. ഇവർ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴിഞ്ഞി ഭാഗത്തുവെച്ച്‌ വൈകീട്ട് പിടികൂടിയത്. കേസില്‍ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സ്ത്രീയെക്കൂടി പിടികൂടാനുണ്ട്. നേമം സി.ഐ. പ്രജീഷ്, എസ്.ഐ.മാരായ ഷിജു, രജീഷ്, സി.പി.ഒ.മാരായ രതീഷ്ചന്ദ്രൻ, സജു, കൃഷ്ണകുമാർ, ബിനീഷ്, സുനില്‍, അർച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക