നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ മുൻ പ്ലീഡര്‍ പി ജി മനു പൊലീസില്‍ കീഴടങ്ങി. ബുധനാഴ്ച (31.01.2024) രാവിലെയോടെ എറണാകുളം പുത്തന്‍കുരിശ് പൊലീസ് മുമ്ബാകെയാണ് കീഴടങ്ങിയത്. ചോറ്റാനിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.
മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി ഉപയോഗിച്ചെന്ന കേസില്‍ ബലാത്സംഗം, ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മനുവിന് കീഴടങ്ങാന്‍ 10 ദിവസത്തെ സമയം ഹൈകോടതി നേരത്തെ അനുവദിച്ചിരുന്നു.
പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപോര്‍ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഹൈകോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവിയില്‍ നിന്ന് പി ജി മനുവിനെ പുറത്താക്കിയിരുന്നു.