കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിൻ പൊലീസില്‍ കീഴടങ്ങും മുമ്ബ് വീഡിയോയും സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റു ചെയ്തു.16 വര്‍ഷമായി താനും യഹോവ സാക്ഷിയാണൈന്നും ആറ് വര്‍ഷത്തിന് മുമ്ബ് തെറ്റായ പ്രസ്ഥാനത്തു നിന്നും മാറിയെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പു കൊണ്ടാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്നുമാണ് ഡൊമിനിക് മാര്‍ട്ടിൻ വീഡിയോയില്‍ പറയുന്നു.
കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു കൊണ്ടാണ് ഡൊമിനിക് മാര്‍ട്ടിന്റെ ഫേസ്‌ബുക്ക് ലൈവ്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വര്‍ഷം മുമ്ബ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാള്‍ ലൈവില്‍ പറയുന്നത്. മൂന്ന് മണിക്കൂര്‍ മുമ്ബായിരുന്നു ലൈവ്. എഡിജിപി എംആര്‍ അജിത് കുമാറാണ് വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ഥനാ സമ്മേളനം നടത്തിയ യഹോവ സാക്ഷി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്ന് ഇയാള്‍ പറഞ്ഞുവെന്നും എഡിജിപി അറിയിച്ചു.
ഡൊമനിക് മാര്‍ട്ടിന്‍ എന്ന പേരുള്ള വ്യക്തിയാണ് കീഴടങ്ങിയത്. കൊടകര പോലീസില്‍ ഇന്ന് ഉച്ചയ്ക്ക് മുമ്ബാണ് ഇയാള്‍ എത്തിയത്. ഇതേ സഭയിലെ അംഗമാണെന്ന് കീഴടങ്ങിയ വ്യക്തി പറഞ്ഞു. സ്‌ഫോടനം നടത്തിയതിന് തെളിവായി ചില രേഖകള്‍ കാണിക്കുകയും ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും എഡിജിപി അജിത് കുമാര്‍ പറഞ്ഞു.
കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനോട് ഫോണില്‍ വിളിച്ച് സംസാരിച്ചു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.