മൊബൈല്‍ ഫോണുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും.ആഗോള വിപണികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബാറ്ററിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍, ലെൻസ്, പിൻഭാഗത്തെ കവർ, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉപയോഗിച്ച് നിർമിച്ച വിവിധ പാർട്സുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്.
സ്മാർട്ട് ഫോണുകളുടെ ഇന്ത്യയിലെ ഉത്പാദന ചെലവ് കുറയ്ക്കുന്നതിനും അയല്‍ രാജ്യങ്ങളായ ചൈന, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള മത്സരം നേരിടുന്നതിനും ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കമ്ബനികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രീമിയം മൊബൈല്‍ ഫോണുകളുടെ നിർമാണത്തിന് ആവശ്യമായ ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി നേരത്തെ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ആപ്പിള്‍ പോലുള്ള കമ്ബനികള്‍ക്ക് തീരുമാനം ഗുണകരമാണ്. ഇന്ത്യയുടെ കയറ്റുമതി സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഉത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റില്‍ പ്രീമിയം സെഗ്മെന്റിലെ ഫോണുകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഘടകങ്ങളുടെ 2.5 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കിയിരുന്നു.