സ്മാര്‍ട്ട്‌ഫോണ്‍ ചിപ്‌സെറ്റുകള്‍ ദിവസം ചെല്ലുന്തോറും കൂടുതല്‍ ശക്തി പ്രാപിച്ചുവരുന്നുണ്ടെങ്കിലും, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ബാറ്ററി സാങ്കേതികവിദ്യയില്‍ കാര്യമായ മെച്ചപ്പെടുത്തലുകള്‍ വന്നിട്ടില്ല. ഒരു ലക്ഷത്തിലേറെ മുടക്കിയൊരു ഫോണ്‍ വാങ്ങിയാലും കഷ്ടിച്ച് ഒരു ദിവസം ഉപയോഗിക്കാൻ കഴിഞ്ഞാലായി. കൂടുതല്‍ ബാറ്ററി ലൈഫ് നല്‍കുന്ന തരത്തിലുള്ള ബാറ്ററികള്‍ നിര്‍മിക്കാൻ കഴിയാത്തതിനാല്‍, സ്മാര്‍ട്ട്ഫോണ്‍ കമ്ബനികള്‍ അതിവേഗം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ കണ്ടെത്തി.
എന്നാല്‍, വൈകാതെ തന്നെ അതിനെല്ലാമൊരു മാറ്റം വന്നേക്കാം. പുതിയ ന്യൂക്ലിയര്‍ ബാറ്ററിയുമായി എത്താൻ പോവുകയാണ് ചൈനയിലെ ഒരു കമ്ബനി. ചൈന ആസ്ഥാനമായുള്ള ‘ബീറ്റാവോള്‍ട്ട് ടെക്നോളജി ( Betavolt Technology )’ എന്ന കമ്ബനിയാണ് 50 വര്‍ഷം വരെ നിലനില്‍ക്കാൻ കഴിയുന്ന റേഡിയോ ന്യൂക്ലൈഡ് ബാറ്ററി വികസിപ്പിക്കുന്നത്. അതായത്, നിങ്ങള്‍ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിച്ചാല്‍, അത് പിന്നീടൊരിക്കലും ചാര്‍ജ് ചെയ്യേണ്ടിവരില്ല എന്ന് ചുരുക്കം.
WinFuture റിപ്പോര്‍ട്ട് പ്രകാരം ബീറ്റാവോള്‍ട്ട്, സ്‌മാര്‍ട്ട്‌ഫോണില്‍ ഘടിപ്പിക്കാവുന്നതും 50 വര്‍ഷം നീണ്ടുനില്‍ക്കുന്നതുമായ ന്യൂക്ലിയര്‍ ബാറ്ററികള്‍ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ചെറു ഉപകരണമായ പേസ് മേക്കറുകളെ കുറിച്ച് അറിയില്ലേ..? ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പേസ് മേക്കറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ന്യൂക്ലിയാര്‍ ബാറ്ററികളിലും. ബഹിരാകാശ യാത്രകളിലേക്കുള്ള ആവശ്യങ്ങള്‍ക്കും ഇതേ ബാറ്ററി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താറുണ്ട്.
ന്യൂക്ലിയര്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള മുൻകാല ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല, കാരണം അവ വളരെ വലുതായിരുന്നു, കൂടാതെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വേണ്ടത്ര ഊര്‍ജ്ജം നല്‍കാൻ അതിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, പ്ലൂട്ടോണിയം പോലെയുള്ള റേഡിയോ ആക്ടീവ് മെറ്റീരിയലുകള്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് അപകടകരമാകുമായിരുന്നു. അതിനാല്‍, ഇത്തവണ വേറിട്ടൊരു വഴിയാണ് ബീറ്റവോള്‍ട്ട് ടെക്‌നോളജി സ്വീകരിക്കുന്നത്.ഒരു റേഡിയോ ന്യൂക്ലൈഡ് ബാറ്ററിയാണ് അവര്‍ വികസിപ്പിക്കുന്നത്, അത് കൃത്രിമ വജ്രത്തിന്റെ ഒരു പാളി ഉപയോഗിക്കുന്നു, അത് ഒരു അര്‍ദ്ധചാലക പാളിയായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, നിക്കല്‍ ഐസോടോപ്പ് (നിക്കല്‍ -63) ക്ഷയിക്കുകയും ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോഴുള്ള ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് 10 മടങ്ങ് ഊര്‍ജ്ജ സാന്ദ്രതയുള്ള ആണവോര്‍ജ്ജ ബാറ്ററികളാണ് തങ്ങളുടെ ന്യൂക്ലിയര്‍ ബാറ്ററികളെന്ന് കമ്ബനി പറയുന്നു. ന്യൂക്ലിയര്‍ ബാറ്ററികള്‍ക്ക് 1 ഗ്രാം ബാറ്ററിയില്‍ 3,300 മെഗാവാട്ട് മണിക്കൂറുകള്‍ സംഭരിക്കാൻ കഴിയും, ബാറ്ററി സൈക്കിളുകള്‍ ഇല്ലാത്തതിനാല്‍ ബാറ്ററി ഡീഗ്രേഡേഷൻ എന്ന സംഭവമേ ഇല്ല. കമ്ബനി ഇതിനകം തന്നെ 15 x 15 x 5 എം.എം ഡയമൻഷനിലുള്ള BB100 എന്ന ഒരു വര്‍ക്കിങ് മോഡലുമായി എത്തിയിട്ടുണ്ട്, അത് 100 മൈക്രോവാട്ട് വൈദ്യുതി വാഗ്ദാനം ചെയ്യുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു വാട്ട് വരെ വൈദ്യുതി ഡെലിവര്‍ ചെയ്യാൻ കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.ഈ സാങ്കേതികവിദ്യയുടെ ഏറ്റവും നല്ലൊരു വശം എന്ന് പറയുന്നത്, സിസ്റ്റത്തില്‍ നിന്ന് ഒരു റേഡിയേഷനും പുറത്തുവരുന്നില്ല എന്നതാണ്, നിക്കല്‍ ഐസോടോപ്പ് കോപ്പറിലേക്ക് വിഘടിക്കുകയാണ് ചെയ്യുന്നത്, അതായത് ഈ പ്രക്രിയയില്‍ വിഷ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നില്ല എന്ന് ചുരുക്കം.