ഒരു മാസത്തോളമായുള്ള തിരോധാനത്തിന്റെ പിന്നാലെ രാജ്യത്തെ വിദേശകാര്യ മന്ത്രിയെ പുറത്താക്കിയതായി ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വിദേശകാര്യ മന്ത്രിയായ ക്വിൻ ഗാംഗിനെയാണ് മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയത്. ക്വിനിന്റെ മുൻഗാമിയായ വാംഗ്യിയെ തിരികെ മന്ത്രിസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്. പുറത്തിറക്കിയ ഉത്തരവില്‍ ക്വിന്നിനെ നീക്കിയതായി പറയുന്നുണ്ടെങ്കിലും ഇതിനുപിന്നിലെ കാരണം ഷി ജിൻ പിംഗ് ഒപ്പുവച്ച ഉത്തരവിലില്ല.
ഒരുമാസത്തോളമായി ക്വിനിന്റെ വാര്‍ത്തകളൊന്നും പുറത്തുവരാത്തത് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ക്വിനിനെ നീക്കിയതെന്നാണ് ഭരണകൂടം വിശദീകരിച്ചത്. എന്നാല്‍ ഹോങ്‌കോംഗിലെ ഫിനിക്‌സ് ടിവി അവതാരക ഫു സിയോഷിയനുമായി ക്വിന്നിന് അവിഹിത ബന്ധമുണ്ടെന്നും ഇതില്‍ ഒരു കുട്ടിയുണ്ടെന്നും മാദ്ധ്യമവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അമേരിക്കൻ പൗരത്വമാണ് ഫു സിയോഷിയനുള്ളത്. തുടര്‍ന്ന് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ അച്ചടക്ക നടപടിയെടുക്കേണ്ട സമിതി ഇക്കാര്യത്തില്‍ ക്വിന്നിനെ ചോദ്യം ചെയ്‌തതായി വിവരമുണ്ട്. ഡിസംബറിലാണ് ക്വിൻ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്.