കൊച്ചിയിലെ റോഡ് ഷോയുമായി മലയാളിയുടെ മനസ്സ് കവര്‍ന്ന് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. കൊച്ചിയിൽ നടത്തിയത് കാർണിവൽ പോലെ കളർഫുൾ ആയ റോഡ് ഷോ ആണെങ്കിൽ ഇന്ന് തൃശൂരിൽ നടക്കാൻ പോകുന്നത് പൂരത്തോളം പകിട്ടുള്ള പ്രധാനമന്ത്രി റോഡ് ഷോ തന്നെയാവും. ശക്തന്റെ മണ്ണിലെ മോദിയുടെ വരവ് എല്ലാ അര്‍ത്ഥത്തിലും രാഷ്ട്രീയ ചര്‍ച്ചയാകും.
സുരേഷ് ഗോപിക്കെതിരായ ജാമ്യമില്ല കേസും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാറ്റിയ വിവാദവുമെല്ലാം മോദിയുടെ വരവിന്റെ രാഷ്ട്രീയ പ്രസക്തി കൂടി. ഇതിനൊപ്പം ക്രൈസ്തവ ബിഷപ്പുമാര്‍ക്കായി നടത്തിയ ക്രിസ്മസ് വരുന്നിനേയും സിപിഎം മന്ത്രി സജി ചെറിയാൻ രോമാഞ്ചമാക്കി. ഇതെല്ലാം കേരളത്തിലേക്കുള്ള വരവില്‍ മോദിയും ചര്‍ച്ചയാക്കും.
അതിനിടെ സുരേഷ് ഗോപിയാണ് സ്ഥാനാര്‍ത്ഥിയെന്ന് വിശദീകരിച്ച് ചുവരെഴുത്തുകള്‍ തൃശൂരില്‍ ബിജെപി തുടങ്ങി. അതുകൊണ്ട് തന്നെ മോദിയുടെ വരവ് സുരേഷ് ഗോപിയുടെ പ്രചരണത്തിന്റെ ഔദ്യോഗിക തുടക്കമാകും. ജാമ്യമില്ലാ കേസില്‍ സുരേഷ് ഗോപി മുൻകൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയെ വേണമെങ്കില്‍ പൊലീസിന് അറസ്റ്റു ചെയ്യാം. ഈ അറസ്റ്റു ഭീഷണിയിലും മോദിക്കൊപ്പം സുരേഷ് ഗോപി വേദി പങ്കിടുമെന്നാണ് സൂചന.
നേരത്തെ തൃശൂരില്‍ അമിത് ഷാ വമ്ബൻ റാലി നടത്തിയിരുന്നു. അന്ന് സുരേഷ് ഗോപിയുടെ പ്രസംഗം കഴിഞ്ഞ ശേഷമാണ് അമിത് ഷാ പ്രസംഗിച്ചത്. സുരേഷ് ഗോപിക്ക് ബിജെപി നല്‍കുന്ന പ്രാധാന്യത്തിനുള്ള തെളിവായിരുന്നു അമിത് ഷായുടെ വേദിയിലെ ഇടപെടലുകള്‍. തൃശൂരില്‍ സുരേഷ് ഗോപിയാകും താമര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അന്നു തന്നെ ഉറപ്പായിരുന്നു.
ഇപ്പോൾ മോദിയുടെ വരവ് പ്രചരണത്തിനുള്ള ഔദ്യോഗിക തുടക്കമായി മാറും. മോദിയും സുരേഷ് ഗോപിയും തന്നെയാകും പ്രധാന ആകര്‍ഷണങ്ങള്‍. കൊച്ചിയില്‍ റോഡിലൂടെ നടന്ന മോദിയെ തൃശൂരില്‍ സുരക്ഷാ സേന അതിന് അനുവദിക്കുമോ എന്നതാണ് നിര്‍ണ്ണായകം. അങ്ങനെ നടന്നാല്‍ മോദിക്കൊപ്പം സുരേഷ് ഗോപിയുണ്ടാകുമോ എന്നതും ശ്രദ്ധേയമാകും.
ക്രൈസ്തവ സഭയുടെ പിന്തുണ ബിജെപി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രൈസ്തവ സഭകളോട് കേന്ദ്ര സര്‍ക്കാരിന്റെ മാറുന്ന നിലപാടുകള്‍ തൃശൂരിലും ചര്‍ച്ചയാണ്. എന്നാല്‍ മണിപ്പൂരിനെ കുറിച്ച് മോദി ഒന്നും പറയാൻ സാധ്യതയില്ല. ശബരിമലയിലേയും തൃശൂര്‍ പൂരത്തിലേയും ദേവസ്വം ബോര്‍ഡുകളുടെ നിലപാടുകളും മോദി ചര്‍ച്ചയാക്കുമെന്നാണ് പ്രതീക്ഷ. പൂരം സംഘാടകരും പ്രതീക്ഷയോടെയാണ് മോദിയുടെ വരവിനെ കാണുന്നത്.
അതീവ സുരക്ഷയാണ് തൃശൂരിലുള്ളത്. നഗരത്തിന്റെ മുക്കും മൂലയും പോലും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ക്രൈസ്തവരെ കൂടെ ചേര്‍ത്ത് നിര്‍ത്താൻ ആഗ്രഹിക്കുന്ന മോദിക്ക് വലിയ ഊര്‍ജ്ജമാണ് മന്ത്രി സജി ചെറിയാന്റെ ‘രോമാഞ്ചം’ വിമര്‍ശനവും നല്‍കുന്നത്. തൃശൂര്‍ പൂരത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയതും സിപിഎമ്മിന് സ്വാധീനമുള്ള കൊച്ചി ദേവസ്വം ബോര്‍ഡാണ്. തീര്‍ത്തും അനാവശ്യമായിരുന്നു തൃശൂര്‍ പൂര വിവാദം. മുഖ്യമന്ത്രി ഇടപെട്ട് ഇത് പരിഹരിച്ചു. അപ്പോഴും ബിജെപിക്ക് ചര്‍ച്ചയാക്കാൻ അതൊരു സുവര്‍ണ്ണ വിഷമായി.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ തേരോട്ടം കോൺഗ്രസ് ക്യാമ്പിലും ആശങ്ക വിതച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പ് തന്നെ സുരേഷ് ഗോപി മണ്ഡലത്തിൽ നിറയുകയാണ്. സാധാരണ ജനങ്ങളുടെ വിഷയങ്ങളെ സ്പർശിച്ചാണ് സൂപ്പർതാരം രാഷ്ട്രീയ ഗോദയിൽ മുന്നേറുന്നത്. തിരുവനന്തപുരത്ത് തരൂരിലൂടെ ബിജെപിയെ തുരത്താമെന്ന് ഉറപ്പുള്ള കോൺഗ്രസിന് തൃശ്ശൂരിൽ സിറ്റിംഗ് സീറ്റ് അവർക്ക് മുന്നിൽ അടിയറവ് വയ്ക്കേണ്ടി വരുമോ എന്ന ഭയം നന്നായിട്ടുണ്ട്.
2 ലക്ഷം വനിതകള്‍ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തുന്നത്. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും. 3 മണിക്കു ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപ്പാഡിലാകും പ്രധാനമന്ത്രി എത്തുക. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക്. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തില്‍ കുട്ടനെല്ലൂരിലും ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്.
3.30നു സ്വരാജ് റൗണ്ടിലെത്തുന്നതുമുതല്‍ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് റോഡ് ഷോ. 4.15ന് പൊതുസമ്മേളനം. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയില്‍ സുരേഷ് ഗോപിയുമുണ്ടാകും. 5.30ന് ആണു പ്രധാനമന്ത്രിയുടെ മടക്കയാത്ര. സുരേഷ് ഗോപിയാകും സ്ഥാനാര്‍ത്ഥിയെ സന്ദേശം തൃശൂരില്‍ മോദി നേരിട്ട് നല്‍കും. സുരേഷ് ഗോപിയെ ജയിപ്പിക്കണമെന്ന ആവശ്യമാകും ശക്തന്റെ മണ്ണില്‍ പ്രധാനമന്ത്രി ചര്‍ച്ചയാക്കുക