കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു മതങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിബിസിഐ മാര്‍ഗ്ഗരേഖ. പ്രവേശനം, പരീക്ഷ, അച്ചടക്ക നടപടികള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ നിലവിലുള്ള സാമൂഹ്യ സാംസ്‌കാരിക മത രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മൂലമുള്ള വെല്ലുവിളികള്‍ നേരിടാനാണ് ഇതെന്ന് മാര്‍ഗ്ഗരേഖയില്‍ പറയുന്നുണ്ട്.
സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുണമെന്ന് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ വിദ്യാഭ്യാസ സാംസ്‌കാരിക വിഭാഗം വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൂക്ഷിക്കേണ്ട രേഖകള്‍, സാമ്ബത്തിക വിനിയോഗം അടക്കമുള്ള വിഷയങ്ങള്‍, ചെക്ക് ലിസ്റ്റ് എന്നിവയും പുറത്താക്കിയിട്ടുണ്ട്.
അന്തിമരൂപം ഡല്‍ഹിയില്‍ സ്ഥാപനമേധാവികളുടെ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ സാംസ്‌കാരിക ഓഫീസ് സെക്രട്ടറി ഫാദര്‍ മരിയ ചാള്‍സ് ആന്റണി സ്വാമി അറിയിച്ചു. പലപ്പോഴും ഇത്തരം വിഷയങ്ങളുടെ പേരിൽ സാമുദായിക സംഘർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടലെടുക്കാറുണ്ട്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് സഭയുടെ നിർണായക നടപടി.