ബാര്‍ കോഴക്കേസ് വിവാദത്തില്‍ സി.പി.എമ്മിനോടു ക്ഷമിച്ചതുപോലെ മന്ത്രിസ്ഥാനത്തെത്തുന്ന കെ.ബി. ഗണേഷ് കുമാറിനോടും ക്ഷമിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സോളാര്‍ പീഡനക്കേസിലെ ഇരയുടെ കത്തില്‍ പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ. മാണിയുടെ പേര് എഴുതിച്ചേര്‍ത്തതിനു പിന്നില്‍ ഗണേഷ് ആണെന്ന അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ മാണി ഗ്രൂപ്പ് സൗകര്യപൂര്‍വം മറക്കും. കാരണം അവരുടെ പരാതി സിപിഎം കേള്‍ക്കില്ല . അവര്‍ക്കതിനുള്ള ശേഷിയുമില്ല.
സോളാര്‍ പീഡനക്കേസില്‍ ഗൂഡാലോചനയുടെ സൂത്രധാരന്‍ കെ.ബി. ഗണേഷ് കുമാറാണെന്നും ഗണേഷിന്റെ സഹായികളുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേരുകള്‍ എഴുതിച്ചേര്‍ത്തതാണെന്നുമായിരുന്നു ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍.ജയിലില്‍ വച്ച് ഇര എഴുതിയ കത്തില്‍ ഇരുവരുടെയും പേര് ഉണ്ടായിരുന്നില്ലെന്നും ഫെനി വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഈ വിഷയവുമായി ബന്ധപ്പെട്ടു സി.പി.എം. നേതാക്കളായ ഇ.പി. ജയരാജനും സജി ചെറിയാനും തന്നോട് സംസാരിച്ചിരുന്നുവെന്നും ഫെന്നി ആരോപണം ഉന്നയിച്ചതോടെ ഇടതുമുന്നണിയും കേരള കോണ്‍ഗ്രസും ഒരുപോലെ വെട്ടിലായിരുന്നു.
എന്നാല്‍, ഇനി ഈ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനം. ഗൂഢാലോചന നടത്തിയത് ഗണേഷ് കുമാറിന്റെ നേതൃത്വത്തിലല്ലെന്നും ഇപ്പോള്‍ ഇരു മുന്നണിയിലുമില്ലാത്ത നേതാവാണെന്നുമാണ് നേതൃത്വം അണികളോട് വിശദീകരിക്കുന്നത്. അതായത് പി സി ജോര്‍ജ്ജണെന്ന്. അങ്ങനെ പറഞ്ഞു തലയൂരുകയാണ് നേതൃത്വം. അതുകൊണ്ടുതന്നെ, മന്ത്രിയാകുന്ന ഗണേഷ്‌കുമാറിനൊപ്പം ഇടതുമുന്നണിയില്‍ തുടരുന്നതില്‍ തെറ്റില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനാണ് ശ്രമം.
ഗണേഷിനോടു ക്ഷമിച്ചാലും ഗണേഷ് മന്ത്രിയാകുന്ന ചടങ്ങില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ചടങ്ങ് ബഹിഷ്കരിച്ച് അണികളുടെ വികാരം മയപ്പെടുത്താനാണ് നേതൃത്വത്തിലെ ഒരു വിഭാഗം ജോസ് കെ മാണിയോട് ആവശ്യപ്പെടുന്നത്. നവ കേരള വേദിയിൽ പാലായിൽ വച്ചുതന്നെ പാർട്ടിയുടെ മുതിർന്ന നേതാവും കോട്ടയം എംപിയുമായ തോമസ് ചാഴികാടനെ മുഖ്യമന്ത്രി പരിഹസിച്ചതിന്റെ മുറിവുണങ്ങാത്ത അണികൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്.