പാലായിലെ നവകേരള സദസ്സ് വേദിയിൽ തോമസ് ചാഴികാടൻ മുഖ്യമന്ത്രിയായാൽ അവഹേളിതനായ വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. പാലായിൽ നടന്ന പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളന വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനത്തിന് വിലകൽപ്പിക്കാത്ത നേതാവാണ് ജോസ് കെ മാണി എന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി.
കെഎം മാണിയെയും, ജോസ് കെ മാണിയെയും താരതമ്യപ്പെടുത്തിയാണ് കുഴൽനാടൻ ആഞ്ഞടിച്ചത്. കെഎം മാണി ഒരു പാർട്ടിക്ക് മുന്നിലും ഒരു നേതാവിനു മുന്നിലും ആത്മാഭിമാനം പണയം വെക്കാത്ത ആളായിരുന്നു എന്ന് പറഞ്ഞ കുഴൽനാടൻ ജോസ് കെ മാണി ഇപ്പോൾ ഇടതുമുന്നണിയിൽ ദാസ്യവേല ചെയ്യുകയാണെന്ന് പരിഹസിച്ചു. ദാസ്യ വേല ചെയ്യാൻ വേണ്ടിയാണ് ആത്മാഭിമാനം പണയം വെച്ച് നിങ്ങൾ ഇടതുമുന്നണിയിലേക്ക് പോയത് എന്ന് ഓർക്കുമ്പോൾ ഞങ്ങൾക്ക് നിങ്ങളോട് സഹതാപം ഉണ്ട് എന്നും കുഴൽനാടൻ പ്രസംഗത്തിൽ പറഞ്ഞു.
നിറഞ്ഞ കരഘോഷത്തോടെയാണ് ജോസ് കെ മാണിക്കെതിരെ മാത്യു കുഴൽനാടൻ നടത്തിയ വിമർശനങ്ങളെ സദസ്സ് സ്വീകരിച്ചത്. പാലായിൽ പാർട്ടിയുടെ മുതിർന്ന എംപി തന്നെ പൊതുവേദിയിൽ മുഖ്യമന്ത്രിയാല്‍ അവഹേളിതനായിട്ടും പ്രതികരിക്കാതെ നിൽക്കുന്ന ജോസ് കെ മാണിയുടെ നിലപാടിനെതിരെ ജനങ്ങൾക്കിടയിൽ പോലും അമർഷം ശക്തമാവുകയാണ്. ഇടതുമുന്നണിയിൽ വിലപേശൽ ശക്തി പോയിട്ട് ഘടകകക്ഷി എന്ന അംഗീകാരം പോലും ജോസ് കെഎം മാണി വിഭാഗത്തിന് ലഭിക്കുന്നില്ല എന്നാണ് പൊതുജനങ്ങൾ പോലും വിലയിരുത്തുന്നത്. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം ജോസ് കെ മാണിക്ക് കർഷക വിഷയത്തിൽ ഉൾപ്പെടെ ആത്മാർത്ഥതയില്ല എന്ന് രാഷ്ട്രീയ എതിരാളികൾ ഈ വിഷയം ചൂണ്ടിക്കാട്ടി ആരോപണം ഉന്നയിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് കോട്ടയം ജില്ലയിലെ കേരള കോൺഗ്രസ് നേതൃത്വം.