മകളുടെ കല്യാണം ഗുരുവായൂര്‍ ക്ഷേത്രത്തിലാണെങ്കിലും പാലാ കുരിശുപള്ളി മാതാവിന്റെ അനുഗ്രഹം തേടി സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തി. പാലായിലെ പ്രശസ്തമായ അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവേളയായതിനാല്‍ നേര്‍ച്ച കാഴ്ച സമര്‍പ്പിച്ച് മകള്‍ക്കായി പ്രാര്‍ത്ഥിക്കുകയായിരുന്നു ഇരുവരും. ഡിസംബർ ഏട്ടിനാണ് ജൂബിലി പെരുന്നാൾ.
ഇന്നലെ രാത്രി ഏഴേകാലോടെയാണ് കുരിശുപള്ളിയില്‍ എത്തിയത്. പാലായില്‍ വരുമ്ബോഴെല്ലാം സുരേഷ് ഗോപി മാതാവിനു മുന്നില്‍ മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ. എന്നാൽ അദ്ദേഹം തിരുനാളിന് എത്തുന്നത് ആദ്യമായാണ്. സുഹൃത്തും പാലാ സ്വദേശിയുമായ ബിജു പുളിക്കക്കണ്ടവും സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നു . പാലാ രൂപത വികാരി ജനറാൾ ഫാ. ജോസഫ് തടത്തില്‍, ഫാ.ജോസ് കാക്കല്ലില്‍ എന്നിവര്‍ ചേർന്ന് സൂപ്പർ താരത്തെയും ഭാര്യയെയും സ്വീകരിച്ചു.
സുരേഷ് ഗോപിയുടെ മൂത്ത മകളാണ് ജനുവരിയിൽ വിവാഹിതയാകുന്നത്. ജനുവരി 17ന് ഗുരുവായൂരിലാണ് താലികെട്ട്. ഇതിന് പിന്നാലെ തന്നെ അദ്ദേഹം പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്കും കടക്കും. ബിജെപി കേരളത്തിൽ ഏറ്റവും അധികം പ്രതീക്ഷിച്ചു പുലർത്തുന്നത് സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂർ സീറ്റിലാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സീറ്റ് നേടുക എന്ന ബിജെപി ലക്ഷ്യം പൂർത്തീകരിക്കുവാൻ കേരളത്തിൽ സുരേഷ് ഗോപിയിലൂടെ സാധിക്കുമെന്നാണ് അവർ വിലയിരുത്തുന്നത്.