കൊല്ലം: ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ എഐ അധിഷ്ഠിത ചിത്രവും സമൂഹ മാധ്യമത്തില്‍. യുവതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം ഇതുപയോഗിച്ചുള്ള എഐ ചിത്രം തയ്യാറാക്കിയത്. സിനിമാ-സീരിയല്‍ താരങ്ങളടക്കമുള്ള ഒരുപാട് പേർ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ആരാണ് എഐയുടെ സഹായത്തോടെ ഇത് വികസിപ്പിച്ചത് എന്നത് ആര്‍ക്കും അറിയില്ല.
രേഖാ ചിത്രവുമായി എഐ ചിത്രത്തിന് വലിയ സാമ്യമുണ്ട്.കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്‌കെച്ച് AI യില്‍ render ചെയ്ത് എടുത്തപ്പോള്‍… എന്ന ക്യാപ്ഷനൊപ്പമാണ് നടിമാരും മറ്റും ഈ എഐ ചിത്രം ഷെയര്‍ ചെയ്യുന്നത്. ഏതായാലും ഈ ചിത്രവും വൈറലാണ്.
കൊല്ലം കണ്ണനല്ലൂരില്‍ ഒരു വീട്ടിലെ കുട്ടി നല്‍കി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. കൂടാതെ, ആശ്രാമം മൈതാനത്ത് തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്തിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു.ഈ വിദ്യാര്‍ത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും. പ്രതികള്‍ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്ബത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
പൊലീസും സമാനമായ ചിത്രം വികസിപ്പിച്ചുവെന്നാണ് സൂചന. ആ ചിത്രത്തില്‍ മാസ്‌ക് ധരിച്ച യുവതിയുമുണ്ട്. കുട്ടിയെ ആദ്യം കണ്ട കുട്ടികളോട് ഈ ചിത്രം കാട്ടി പൊലീസ് കാര്യങ്ങള്‍ തിരക്കി. ആ ചിത്രത്തിന് സമാനമാണ് ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച സ്ത്രീയെന്നാണ് അവരുടേയും വിലയിരുത്തല്‍. അങ്ങനെ വ്ന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ഫോട്ടോയ്ക്ക് സമാനമായ ചിത്രം അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. ഈ സ്ത്രീയെ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകൂവെന്നതാണ് വസ്തുത. അതുകൊണ്ട് പൊലീസും എഐ ചിത്രത്തെ അടക്കം ഗൗരവത്തോടെ കാണുന്നുണ്ട്.