മോഷണം നടത്തിയത് ഒളിച്ചുവയ്‌ക്കുന്നവരെ കുറിച്ചും മോഷ്ടിച്ച വസ്തുക്കള്‍ എന്തൊക്കെയെന്ന് പൊലീസിനോട് പോലും പറയാത്തവരെ കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാല്‍ നടത്തിയ കവർച്ചകളെക്കുറിച്ച് വിശദീകരിക്കുന്ന ഒരാളെക്കുറിച്ചാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങള്‍ ചർച്ച ചെയ്യുന്നത്. യുഎസ്-കാരിയായ ജെന്നിഫർ ഗോമസാണ് താൻ നടത്തിയ മോഷണത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്. വിദേശ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
200-ലധികം വീടുകളില്‍ കയറി ഏഴ് മില്യണ്‍ ഡോളർ മോഷ്ടിച്ചിട്ടുണ്ടെന്ന് ജെന്നിഫർ പറഞ്ഞു. 2011-നും 2020-നും ഇടയില്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഗോമസ്. ഫ്ലോറിഡയിലെ സമ്ബന്നർ താമസിക്കുന്ന സ്ഥലങ്ങളായിരുന്നു യുവതി മോഷ്ണം നടത്താനായി തിരഞ്ഞെടുത്തിരുന്നത്. പത്ത് വർഷത്തോളം ജയിലിലായിരുന്ന ഗോമസ് തന്റെ അനുഭവങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.
ഞാൻ എപ്പോഴും വലിയ വീടുകളാണ് മോഷ്ടിക്കാനായി തിരഞ്ഞെടുക്കുന്നത്. കാരണം വലിയ വീടുകളില്‍ നിന്ന് എന്തെങ്കിലുമൊക്കെ ലഭിക്കും. സമ്ബന്നരായ ആളുകള്‍ എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സമ്ബന്നരെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എനിക്കറിയാമായിരുന്നു.
ആദ്യം വളർത്തുമൃഗങ്ങളുടെ പെരുമാറ്റങ്ങള്‍ മനസിലാക്കും. പിന്നീട് സുരക്ഷാ സംവിധാനാങ്ങള്‍ എങ്ങനെയെന്ന് മനസിലാക്കി, വീട്ടില്‍ എളുപ്പത്തില്‍ പ്രവേശിക്കാമെന്ന് ആലോചിക്കും. നിങ്ങള്‍ നിങ്ങളുടെ വീടിന് പുറത്ത് നല്‍കുന്ന കാര്യങ്ങളാണ് മോഷ്ടാവിന് ലഭിക്കുന്ന വിവരങ്ങള്‍. നിങ്ങള്‍ വീടിന് പുറത്ത് കാണിക്കുന്ന പല കാര്യങ്ങളിലൂടെയും മോഷ്ടാക്കള്‍ക്ക് ധാരാളം വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇനിയെങ്കിലും വീടിന് അകത്തുള്ള കാര്യങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുകയെന്നും ജെന്നിഫർ ഗോമസ് പറഞ്ഞു.