തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളില്‍ ചുംബിച്ച ബി.ജെ.പി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം ശക്തം. പശ്ചിമ ബംഗാളിലെ മാള്‍ഡ ഉത്തർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ഖാഗൻ മുർമുവാണ് വിവാദത്തിലകപ്പെട്ടത്. സ്ത്രീയെ ചുംബിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ ചഞ്ചലിലെ ശ്രീഹിപൂർ ഗ്രാമത്തില്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം. പ്രചാരണത്തിന്റെ ലൈവ് വീഡിയോ സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് സ്ഥാനാർഥി പുലിവാല് പിടിച്ചത്. പിന്നീട് ഈ വീഡിയോ ഫേസ്ബുക്ക് പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തു.
എന്നാല്‍ ഇത് തൃണമൂല്‍ കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ ചർച്ചയാക്കി. ‘നിങ്ങള്‍ക്ക് ഇപ്പോള്‍ കണ്ടത് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കില്‍, വ്യക്തമാക്കിത്തരാം.ഇതാണ് ബി.ജെ.പി എംപിയുംമാള്‍ഡ ഉത്തർ സ്ഥാനാർഥിയുമായ ഖാഗൻമുർമു. തന്റെ പ്രചാരണത്തിനിടെ സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയെ ചുംബിക്കുന്നതാണ് നിങ്ങള്‍ കാണുന്നത്. ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന എംപിമാർ മുതല്‍ ബംഗാളി സ്ത്രീകളെ കുറിച്ച് അശ്ലീല ഗാനങ്ങള്‍ ആലപിക്കുന്ന നേതാക്കള്‍ വരെ, ബി.ജെ.പി ക്യാമ്ബില്‍ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാരുടെ ക്ഷാമമില്ല! അവർ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യുമെന്ന് സങ്കല്‍പിച്ചു നോക്കുക’…എന്ന അടിക്കുറിപ്പോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഈ വീഡിയോയുടെ സ്‌ക്രീൻ ഷോട്ടുകള്‍ പങ്കുവെച്ചത്.
ഇത് ബംഗാളി സംസ്‌കാരത്തിന് എതിരാണെന്ന് ടിഎംസിയുടെ മാള്‍ഡ വൈസ് പ്രസിഡന്റ് ദുലാല്‍ സർക്കാർ പ്രതികരിച്ചു. ഇങ്ങനെയൊക്കെയാണോ ആളുകളോട് വോട്ട് ‘യാചിക്കുന്നതെന്നും’ സംഭവത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം, ഖാഗൻ മുർമു സംഭവം നിഷേധിച്ചിട്ടില്ല. ആ പെണ്‍കുട്ടി തന്റെ കുട്ടിയെ പോലെയാണെന്നായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം. ആ ചിത്രം തൃണമൂലില്‍ നിന്നുള്ള ഒരാളാണ് പോസ്റ്റ് ചെയ്തതെന്ന് എച്ച്.ടി ബംഗ്ലാവിനോട് അദ്ദേഹം പറഞ്ഞു.
‘ചിത്രം ചെറുതായി എഡിറ്റ് ചെയ്തിട്ടുണ്ട്. ഇത് അവരുടെ വൃത്തികെട്ട മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. ആ പെണ്‍കുട്ടി ഞങ്ങളുടെ കുടുംബത്തിലെ കുട്ടിയാണ്. ഞങ്ങളുടെ പ്രവർത്തകന്‍റെ മകളാണ്. ബംഗളൂരുവില്‍ നഴ്‌സിങ്ങിന് പഠിക്കുകയാണ്. നമ്മുടെ കുട്ടികളോട് ചെയ്യുന്നത് പോലെയാണ് ചെയ്തത്.മാതാപിതാക്കള്‍ രണ്ടുപേരും അവിടെയുണ്ടായിരുന്നു. ആരും അത് മോശമായി എടുത്തില്ല’. അദ്ദേഹം എച്ച്.ടി ബംഗ്ലാവിനോട് പറഞ്ഞു.