കേരള സർക്കാരിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകവേ മന്ത്രി നിർമലാ സീതാരാമന്റെ ചോദ്യമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. “മലയാളം ചാനലുകളുടെ ക്യാമറ ഓഫ് ആയോ ?” എന്നതാണ് ആ ചോദ്യം. ദൃശ്യ മാധ്യമങ്ങളോട് താൻ പറയാൻ പോകുന്നതെല്ലാം റെക്കോർഡ് ചെയ്യണമെന്നും റെക്കോർഡ് ചെയ്തേ മതിയാകൂ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
താൻ പറയാൻ പോകുന്നതെല്ലാം നിങ്ങൾ റെക്കോർഡ് ചെയ്യണം. എല്ലാവരും ക്യാമറ സ്വച്ച് ഓൺ ചെയ്യൂ എന്ന് പറഞ്ഞ മന്ത്രി ക്യാമറകൾ ഓൺ ആണോ എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയത്. സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങളിൽ കണക്കുകൾ നിരത്തിയുള്ള മറുപടിയായിരുന്നു പിന്നീട് കേന്ദ്രധനമന്ത്രി നൽകിയത്. 6015 കോടിയുടെ വായ്പാ സഹായമാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്.
ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെല്ല് സംഭരിച്ചതിന്റെ പണം സംസ്ഥാന സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്കു നൽകണമെന്നും കേന്ദ്ര സർക്കാർ അങ്ങനെയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 15ാം ധനകാര്യ കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കാതെ പണം നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. കേന്ദ്രം സാധ്യമാകുന്ന രീതിയിലെല്ലാം സംസ്ഥാനത്തെ സഹായിക്കുന്നുണ്ട്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കേരളത്തിനുള്ള ഗ്രാന്റ് കൂട്ടിയത്.