വിവാഹ ദല്ലാളിന്റെ രൂപത്തിലെത്തി യുവാക്കളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ലോട്ടറി വില്പനക്കാരി അറസ്റ്റിൽ. മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല (57) ആണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.

വിവാഹം ആലോചിക്കുന്ന യുവാക്കളുമായി പെൺകുട്ടിയെന്ന മട്ടിൽ സംസാരിച്ച് ബന്ധം സ്ഥാപിച്ച ശേഷം പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. കൂത്താട്ടുകുളം സൗത്ത് ചോരക്കുഴി ഭാഗത്തും പെരുവയിലുമുള്ള യുവാക്കളിൽനിന്നായി 25 ലക്ഷത്തിലധികം രൂപ ഇവർ തട്ടിയെടുത്തതായാണ് പോലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നു ഫോണുകൾ, ഒട്ടേറെ സിമ്മുകൾ

കൂത്താട്ടുകുളം, പുതുവേലി, ഇലഞ്ഞി ഭാഗങ്ങളിൽ ലോട്ടറി വില്പന നടത്തിവരുന്നയാളാണ് ഷൈല. വീടുകളിലെത്തി വിവാഹപ്രായമായ യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് സുന്ദരികളായ യുവതികളുടെ ഫോട്ടോകൾ ഉയർന്ന ജോലിയുള്ളവരാണെന്നു പറഞ്ഞ് കൈമാറും.

യുവതികളുടെയും മാതാപിതാക്കളുടെയുമെന്നു പറഞ്ഞ് തന്റെ തന്നെ ഫോൺ നമ്പറുകൾ നൽകും. ഇവർക്ക് മൂന്ന് ഫോണും നിരവധി ഫോൺ കണക്ഷനുകളുമുള്ളതായി പോലീസ് പറഞ്ഞു. ശബ്ദം മാറ്റി യുവതികളെന്ന മട്ടിലും അവരുടെ അമ്മയെന്ന മട്ടിലും സംസാരിക്കും. അടുപ്പം സ്ഥാപിച്ച ശേഷം അത്യാവശ്യത്തിനെന്നു പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുകയാണ് ചെയ്തിരുന്നത്.

ശബ്ദം മാറ്റി സംസാരം

ചോരക്കുഴിയിൽനിന്നുള്ള യുവാവിനെ സോന എന്നു പറഞ്ഞ് ഒരു യുവതിയുടെ ചിത്രം കാണിച്ച് വിവരങ്ങൾ കൈമാറി. ഇൻഫോപാർക്കിലാണ് സോനയ്ക്ക് ജോലിയെന്നും വിശ്വസിപ്പിച്ചു. തുടർന്ന് സോനയാണെന്നു പറഞ്ഞ് ഷൈല യുവാവുമായി ഫോണിൽ ബന്ധപ്പെട്ടു. സോനയായും സോനയുടെ അമ്മയായും ശബ്ദം മാറ്റി സംസാരിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്.

അച്ഛനും അമ്മയ്ക്കും സുഖമില്ലെന്നു പറഞ്ഞ് ആറു ലക്ഷത്തോളം രൂപ പിന്നീട് യുവാവിൽനിന്ന് വാങ്ങി. തട്ടിപ്പാണെന്ന് സംശയം തോന്നിയ യുവാവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. മുൻപും ഈ രീതിയിൽ പണം തട്ടിയതായി അന്വേഷണത്തിൽ വ്യക്തമായി. പെരുവ സ്വദേശിയായ യുവാവിനെ സന്ധ്യ, പാർവതി എന്നീ പേരുകളിലുള്ള യുവതികളുടെ ചിത്രങ്ങൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ജോലിയുള്ള യുവതികളുടെ സ്ഥാപനത്തിന്റെ മേധാവിയാണെന്ന രീതിയിലും ശബ്ദം മാറ്റി സംസാരിച്ച് പറ്റിപ്പ് നടത്തിയതായി വിവരമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക