ഹമാസ് ഭീകര സംഘടനയാണെന്ന പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്.
പലസ്തീൻകാർക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണിൽ വേണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു. വെള്ളം, വൈദ്യുതി, ഇന്ധനം ഒന്നും ഗാസയിൽ കിട്ടുന്നില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും മരിക്കുന്നു. ലോക രാജ്യങ്ങളുടെ സമാധാന ഉടമ്പടികളെയെല്ലാം റദ്ദാക്കിയിരിക്കുന്നു. കഴിഞ്ഞ 15 വർഷത്തെ മരണത്തേക്കാൾ കൂടുതലാണ് ഈ 19 ദിവസത്തെ മരണം. “ഇരുമ്പ് വാൾ’ എന്നു പേരിട്ട ഓപ്പറേഷൻ നിർത്താൻ ഇനി എത്ര കുഞ്ഞുങ്ങളുടെ ചോരയിൽ വാൾ മുക്കണം എന്നും തരൂർ ചോദിച്ചു.