സർക്കാരിനെതിരെയുള്ള ജനവികാരം പോലും പുറത്തിറങ്ങാൻ കഴിയുന്നില്ല എന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമാർ. പാർട്ടിയുടെ സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിലാണ് സ്വന്തം സർക്കാരിനെതിരെ നേതാക്കൾ രൂക്ഷ വിമർശനം ഉയർത്തിയത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ അസ്വസ്ഥരാണ് എന്ന വികാരമാണ് ഇതിലൂടെ പുറത്തുവരുന്നത്.
വിവിധ പാർട്ടി പരിപാടികൾക്കായി ജനങ്ങളെ സമീപിക്കുമ്പോഴാണ് ഈ കാര്യങ്ങൾ ബോധ്യമാകുന്നത് എന്ന് ജില്ലാ നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു. പാർട്ടി ചെയർമാനും മന്ത്രിയും ഇത് ഇടതുമുന്നണിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. എസ്എഫ്ഐക്കെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷി എന്ന പരിഗണന പോലും നൽകാതെ തങ്ങളുടെ വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തകരെ എസ്എഫ്ഐ അടിച്ചോടിക്കുകയാണ് എന്ന ആക്ഷേപമാണ് ഇവർ ഉയർത്തിയത്.
ഭരിക്കുന്ന സർക്കാരിനെതിരെ ജനവികാരം സ്വാഭാവികമാണ് എന്ന നിലപാടാണ് മന്ത്രി റോഷി അഗസ്റ്റിനും പാർട്ടി ചെയർമാൻ ജോസ് കെ മാണിയും യോഗത്തിൽ കൈക്കൊണ്ടത്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും ഇവർ നേതാക്കളോട് ആവശ്യപ്പെട്ടു. ആസനമായിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണിയിൽ വിലപേശൽ നടത്തി അധിക സീറ്റ് വാങ്ങാനുള്ള ശ്രമങ്ങൾ ജോസ് കെ മാണി ശക്തിപ്പെടുത്തുന്ന അവസരത്തിലാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇടതുമുന്നണിയോടുള്ള വിരുദ്ധവികാരം ശക്തമായി ഉയരുന്നതെന്നത് ശ്രദ്ധേയമാണ്.