നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കവെ തെലങ്കാനയിലെ ഭരണകക്ഷിയായ ബിആര്‍എസിന് കനത്ത തിരിച്ചടി. പാര്‍ട്ടിയില്‍ നിന്നും പ്രധാന നേതാക്കന്മാരുടെയും നിയമസാഭാംഗങ്ങളുടെയും കൊഴിഞ്ഞുപോക്ക് ശക്തമായി. രണ്ട് മുതിര്‍ന്ന നേതാക്കളും ഒരു എംഎല്‍സിയും ഒരു സിറ്റിംഗ് നിയമസഭാംഗവും പാര്‍ട്ടി വിട്ടു.
ഖാനാപൂരില്‍ നിന്നുള്ള നിയമസഭാംഗമായ അജ്മീര രേഖ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ടിക്കറ്റ് നിഷേധിക്കപ്പെട്ടതില്‍ അജ്മീര രേഖ അതൃപ്തിയിലായിരുന്നു.
12 വര്‍ഷമായി താൻ ബിആര്‍എസിനെ സേവിക്കുന്നുവെന്നും താൻ ചെയ്ത സേവനങ്ങള്‍ ജനങ്ങളോട് പറയുമെന്നും അദ്ദേഹം പറഞ്ഞു. താൻ പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ല, എന്നാല്‍ പാര്‍ട്ടി തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എംഎല്‍സി കാസിറെഡ്ഡി നാരായണ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് മത്സരിക്കാൻ അവസരം നല്‍കിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസില്‍ ചേരാൻ അനുയായികള്‍ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.