വിവാദമായ തട്ടം പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്റെ പ്രസ്താവന കടന്നതായി എന്നതാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുസ്ലിം വിഭാഗത്തെ സിപിഎമ്മുമായി അടുപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് അനില്‍കുമാറിന്റെ വിവാദം എത്തുന്നത്. കാന്തപുരത്തെ പോലുള്ളവര്‍ ഇതിനെതിരെ നീരസത്തിലുമാണ്.
അതിനാൽ തന്നെ വിവാദം വന്നതിന് തൊട്ടുപിന്നാലെ സിപിഎം നേതൃത്വം നിർദ്ദേശിച്ചത് പോലെ അനില്‍കുമാറിനെ തള്ളി കെടി ജലീല്‍ എംഎല്‍എ രംഗത്തു വന്നു. അനില്‍കുമാറിന്റെ അഭിപ്രായം പാര്‍ട്ടിയുടേത് അല്ലന്ന് വ്യക്തമാക്കിയ കെ.ടി.ജലീല്‍ എംഎല്‍എയെ പിന്തുണച്ച് എ.എം.ആരിഫ് എംപിയും രംഗത്തു വന്നു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവര്‍ വരും ദിവസങ്ങളില്‍ പ്രതികരിക്കും. മുസ്ലിം സമുദായത്തെ വേദനിപ്പിക്കുന്ന തരത്തില്‍ വിവാദം കൊണ്ടു പോകില്ല. സിപിഎം സംസ്ഥാന നേതൃത്വവും പരസ്യമായി അനില്‍കുമാറിനെ തള്ളി പറയും.
പാർട്ടിയിലെ മുസ്ലീം ലോബിയെ മുന്നിൽ നിർത്തി കരു നീക്കും ?
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽ ഇത്തരം ഒരു വിഷയം കൂടുതൽ ചർച്ചയായാൽ അത് സിപിഎമ്മിന് വലിയ തിരിച്ചടിയാകും. അതുകൊണ്ടുതന്നെ മുസ്ലിം വിഭാഗത്തെ കൂടുതൽ അടുപ്പിക്കാനും അവരുടെ വിശ്വാസം തിരികെ ആർജിക്കുവാനും സിപിഎം പാർട്ടിക്കുള്ളിൽ മുസ്ലിം ലോബിയെ കളത്തിൽ ഇറക്കാനുള്ള സാധ്യതകൾ ശക്തമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആരിഫിനെ കൂടാതെ റഹിമിനെയും കളത്തിൽ ഇറക്കാനുള്ള സാധ്യതയുണ്ട്. പാർട്ടിയിലെ മുസ്ലിം വിഭാഗത്തിൽപ്പെട്ട നേതാക്കൾ സമുദായ വിശ്വാസത്തിന് അനുകൂലമായ പ്രസ്താവനകളുമായി രംഗത്തിറങ്ങാനും സാധ്യത ശക്തമാണ്. സർക്കാർ എല്ലാ മേഖലയിലും പ്രതിരോധത്തിൽ ആയിരിക്കുന്ന അവസ്ഥയിൽ മുസ്ലിം വോട്ടുകൾ തിരികെ യുഡിഎഫിലേക്ക് ഒഴുകിയാൽ തങ്ങളുടെ അടിത്തറ ഇളകുമെന്ന് സിപിഎം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ചടുല നീക്കങ്ങൾ ആവും പാർട്ടിക്കുള്ളിൽ നിന്ന് ഉണ്ടാകുക.