ലോക്സഭാ തെരഞ്ഞെടുപ്പിലെ അച്ചു ഉമ്മന്റെ സ്ഥാനാര്‍ഥിത്വം മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന അനാവശ്യ ചര്‍ച്ചയെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കണ്‍വീനര്‍ നേരത്തേ നല്‍കിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നിയമസഭാംഗമായ ശേഷം ആദ്യമായി ദില്ലിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അച്ചു ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ വ്യക്തി എന്ന നിലയില്‍ മിടുമിടുക്കി എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അച്ചു സ്ഥാനാര്‍ത്ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
അതേ സമയം, അച്ചു ഉമ്മൻ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തോട്, ഇപ്പോള്‍ പ്രവചിക്കാനില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അച്ചു ഉമ്മൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങള്‍ക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു.