ലൗ ജിഹാദിനും നിര്‍ബന്ധിത മതംമാറ്റത്തിനും പീഡനത്തിനും ഇരയായെന്ന യുവതിയുടെ പരാതിയില്‍ ഐ.ടി ജീവനക്കാരൻ അറസ്റ്റില്‍ .ജമ്മു കാശ്മീര്‍ ശ്രീനഗര്‍ സ്വദേശിയും ബംഗളുരുവിലെ ഐ.ടി കമ്ബനി ജീവനക്കാരനുമായ മൊഗില്‍ അഷ്‌റഫ് ബെയ്‌ഗിനെയാണ് (32) കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരുവിലെ തന്നെ സ്വകാര്യ ഐ.ടി കമ്ബനി ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
യുവതിയുമായി 2018 മുതല്‍ മൊഗില്‍ അടുപ്പത്തിലായിരുന്നു. ലിവിംഗ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് യുവാവിന്റെ മതത്തിലേക്ക് മാറ്റാൻ യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്,.
പീഡനത്തിനിരയായെന്നും മതംമാറ്റത്തിന് നിര്‍ബന്ധിക്കപ്പെട്ടതായും വെളിപ്പെടുത്തി യുവതി എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തന്റെ ജീവൻ അപകടത്തിലാണെന്നും യുവതി കുറിച്ചിരുന്നു. തുടര്‍ന്ന് ബംഗളരുവിലെ ബെലന്ദൂര്‍ പൊലീസ് സെപ്തംബര്‍ ഏഴിന് കേസെടുക്കുകയായിരുന്നു.
സംഭവം നടന്നത് മറ്റൊരിടത്തായതിനാല്‍ ഹെബ്ബാഗൊഡി പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറി. ഇതിനിടെ പ്രതി ശ്രീനഗറിലേക്ക് മടങ്ങിയിരുന്നു. ബുധനാഴ്ച കര്‍ണാടക പൊലീസ് ശ്രീനഗറിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.