ഗുജറാത്തില്‍ മലയാളിയുവതി സജിനിയെ കൊലപ്പെടുത്തിയ കേസില്‍ 15 വര്‍ഷത്തിനുശേഷം അറസ്റ്റിലായ ഭര്‍ത്താവ് ജാമ്യത്തിലിറങ്ങി മുങ്ങി. ആള്‍മാറാട്ടം നടത്തി ബെംഗളൂരുവില്‍ കഴിയുമ്ബോള്‍ 2018-ല്‍ പിടിയിലായ തരുണ്‍ ജിനരാജ് (47) ആണ് വീണ്ടും ഒളിവില്‍പ്പോയത്. സുഹൃത്തിന്റെ തിരിച്ചറിയല്‍രേഖകള്‍ ദുരുപയോഗംചെയ്ത് ഒരു സോഫ്റ്റ്വേര്‍ കമ്ബനിയില്‍ സീനിയര്‍ മാനേജരായി ജോലിനോക്കുകയായിരുന്ന തരുണിനെ പിടികൂടിയത്ഗുജറാത്ത് പോലീസിന് നേട്ടമായിരുന്നു.
കേസിലിപ്പോള്‍ മിര്‍ജാപ്പുര്‍ സെഷൻസ് കോടതിയില്‍ വിചാരണനടക്കുകയാണ്. 18 ജാമ്യാപേക്ഷകള്‍ സെഷൻസ് കോടതിയിലും ഹൈക്കോടതിയിലുമായി ഇതിനകം പ്രതി നല്‍കി. തരുണിന്റെ ഒളിവുജീവിതം ചൂണ്ടിക്കാട്ടി സെഷൻസ് കോടതി എല്ലാം തള്ളി. എന്നാല്‍, ഹൈക്കോടതി 15 ദിവസം ജാമ്യമനുവദിച്ചു. ഓഗസ്റ്റ് നാലിന് പുറത്തിറങ്ങിയ പ്രതി 19-ന് അഹമ്മദാബാദിലെ ജയിലിലെത്തിയില്ല. ഇപ്പോള്‍ കോടതി ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
വെജല്‍പുരില്‍ താമസിക്കുന്ന തൃശ്ശൂര്‍ പോട്ടോര്‍ സ്വദേശി ഒ.കെ. കൃഷ്ണന്റെയും രമണിയുടെയും മകള്‍ സജിനിയെ(26) 2003 ഫെബ്രുവരിയിലാണ് ഭര്‍ത്താവിന്റെ വീട്ടില്‍ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മറ്റൊരു സ്ത്രീയുമായി ബന്ധം തുടരുന്നതിന് തരുണ്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യയെ മോഷ്ടാക്കള്‍ കൊന്നതായി അഭിനയിച്ച തരുണ്‍, പോലീസ് ചോദ്യംചെയ്യാൻ വിളിച്ചതോടെ മുങ്ങുകയായിരുന്നു. ആള്‍മാറാട്ടം നടത്തിയായിരുന്നു ഒളിവുജീവിതം. മറ്റൊരു സ്ത്രീയെ 2009-ല്‍ വിവാഹംചെയ്തു. രണ്ടുകുട്ടികളുമുണ്ട്. തരുണിന്റെ അച്ഛൻ തിരുവനന്തപുരം കടക്കാവൂരുകാരനും അമ്മ കോട്ടയംകാരിയുമാണ്.
അഹമ്മദാബാദിലെ വൃദ്ധസദനത്തില്‍ കഴിയുന്ന അമ്മയെ ഓഫീസിലെ ലാൻഡ്ഫോണില്‍നിന്ന് വിളിച്ചതാണ് തരുണിനെ പോലീസിന്റെ വലയിലാക്കിയത്. പ്രതിയുടെ ഓരോ ജാമ്യാപേക്ഷയും തള്ളിക്കാൻ സജിനിയുടെ ബന്ധുക്കള്‍ നിയമ ഇടപെടല്‍ നടത്തിയിരുന്നു. പി.എഫ്. പണം ലഭ്യമാക്കാനെന്ന പേരിലാണ് ജസ്റ്റിസ് നിജര്‍ ദേശായി ഒടുവില്‍ ജാമ്യംനല്‍കിയത്. ആള്‍മാറാട്ടം നടത്താൻ വിദഗ്ധനായ തരുണിനെ ഇരുട്ടില്‍ത്തപ്പുകയാണ് ഇപ്പോള്‍ പോലീസ്.