തിരുവല്ല തിരുമൂലപുരത്ത് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി ഭര്‍ത്താവിന്റെ പരാതി. രാത്രി കുടുംബസമേതം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ ആണ്‍സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി 23-കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തായ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റു പ്രസാദ് അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാത്രി 10.30-ഓടെ തിരുമൂലപുരം കുറ്റൂര്‍പാലത്തിന് സമീപത്തെ തട്ടുകടയില്‍നിന്ന് ഭക്ഷണംകഴിച്ച്‌ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും കുടുംബവും. യുവതിയും ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ സഹോദരിയും രണ്ട് ഇരുചക്രവാഹനങ്ങളിലായാണ് യാത്രചെയ്തിരുന്നത്. ഇതിനിടെയാണ് കാറിലെത്തിയ പ്രതികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്‍ റോഡിന് കുറുകെ നിര്‍ത്തി ബൈക്ക് തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ഭര്‍ത്താവിനെ ആദ്യം പിടിച്ചുവെച്ചു. തുടര്‍ന്ന് യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ കാറിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെ അക്രമിസംഘം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തന്റെ കൂടെ വന്നില്ലെങ്കില്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് മുഖ്യപ്രതിയായ പ്രിന്റു പ്രസാദ് യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയെയും ബലമായി പിടിച്ച്‌ കാറില്‍കയറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. അക്രമിസംഘത്തെ എതിര്‍ക്കാൻശ്രമിച്ച സഹോദരിയെ മര്‍ദിച്ചതായും പരാതിയുണ്ട്.

യുവതിയുടെ ആണ്‍സുഹൃത്തായ പ്രിന്റോ പ്രസാദിന് പുറമേ ഇയാളുടെ അടുത്തസുഹൃത്തുക്കളായ മൂന്നുപേര്‍ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നതായാണ് പോലീസ് ലഭിച്ചമൊഴി. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനിടെ, ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ചെങ്ങന്നൂരില്‍ പ്രിന്റുവിന്റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞദിവസം വീട്ടില്‍നിന്ന് പോയ ഇയാള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു വിവരം. യുവതിയെയും കുഞ്ഞിനെയും കൊണ്ട് ഇയാള്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറിയിരിക്കാമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക