കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ എംഎല്‍എയ്ക്കും മുൻ എംപിക്കും പണം ലഭിച്ചിട്ടുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. മുൻ എംപിയുമായുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച ഫോണ്‍ സംഭാഷണം ലഭിച്ചു. കേസിലെ സാക്ഷികള്‍ക്ക് ഇവരില്‍ നിന്ന് ഭീഷണിയുണ്ടെന്നും ഇ ഡി അറിയിച്ചു. അറസ്റ്റിലായ സതീഷ് കുമാര്‍ പണം കൈമാറുന്നത് കണ്ടുവെന്ന് സാക്ഷികളുടെ മൊഴിയുണ്ട്. രണ്ടു കോടി നല്‍കുന്നത് കണ്ടുവെന്ന് കളക്ഷൻ ഏജന്റിന്റെ മൊഴിയുമുണ്ടെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. മൂന്ന് കോടി നല്‍കിയതായി മറ്റൊരു മൊഴിയുമുണ്ടന്നും ഇ ഡി വ്യക്തമാക്കി.
സെപ്തംബര്‍ നാലിന് അറസ്റ്റിലായ തൃശൂര്‍ കോലഴി അഞ്ജനം ഹൗസില്‍ പി സതീഷ് കുമാര്‍, കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പള്ളത്തുവീട്ടില്‍ പി പി കിരണ്‍ എന്നിവരെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ഹാജരാക്കിയപ്പോഴാണ് കോടതിയില്‍ ഇ ഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രതികളെ ഈ മാസം 19 വരെ സാമ്ബത്തിക കുറ്റക്യത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി റിമാൻഡ് ചെയ്തു.
സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുതാമസിക്കുന്ന വ്യക്തികള്‍ക്ക് അംഗത്വം നല്‍കരുതെന്ന വ്യവസ്ഥ ലംഘിച്ച് കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ കിരണിന് അംഗത്വം നല്‍കിയെന്നും ഇയാളുടെയും മറ്റ് 51 അംഗങ്ങളുടെയും പേരില്‍ ഇയാള്‍ക്ക് 24.56 കോടി രൂപ വായ്പ നല്‍കിയെന്നും ഇ ഡി നേരത്തെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മതിയായ ഈടുനല്‍കാതെയും ശരിയായ പരിശോധനകള്‍ നടത്താതെയുമാണ് വായ്പകള്‍ അനുവദിച്ചത്. കിരണിന് നല്‍കിയ വായ്പ പലിശയടക്കം 48.57 കോടി രൂപ വരും. ഈ തുക പല വ്യക്തികളുടെ അക്കൗണ്ടുകളിലേക്കും കിരണിന്റെ ബിസിനസ് സ്ഥാപനങ്ങളിലേക്കും പോയെന്ന് കണ്ടെത്തിയെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്.
കിരണ്‍ വായ്പയെടുത്ത തുക നേരിട്ടും അല്ലാതെയും സതീഷ് കുമാറിനാണ് നല്‍കിയതെന്ന് കണ്ടെത്തി. 24.56 കോടി രൂപ വായ്പയെടുത്തതില്‍ 14 കോടിയിലേറെ രൂപ സതീഷിന് നല്‍കിയെന്നും കിരണ്‍ പറയുന്നു. എന്നാല്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് കിരണ്‍ എടുത്ത തുകയില്‍ 2.15 കോടി രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് സതീഷ് കുമാര്‍ മൊഴി നല്‍കിയതെന്നുമാണ് ഇ ഡി നേരത്തെ കോടതിയെ അറിയിച്ചത്.