മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷൻസും സി.എം.ആർ.എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആർ.എല്‍. മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ വീട്ടിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) സംഘം മൊഴിയെടുക്കുന്നു. കർത്തയോട് ചൊവ്വാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്.
സി.എം.ആർ.എലിന്റെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. കമ്ബനിയെ സംബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അത് അറിയുകകൂടി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സി.എം.ആർ.എല്ലിലെ ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസില്‍ 24 മണിക്കൂർ ചിലവഴിക്കേണ്ടി വന്നിരുന്നു.
ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവില്‍ ഇവരെ വിട്ടയച്ചത് ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ്. തിങ്കളാഴ്ച രാവിലെ 11-ഓടെ ഹാജരായ സി.എം.ആർ.എല്‍. ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെവരെ മൊഴിയെടുത്തത്.
ശര വേഗത്തിലാണ് ഇ ഡി നടപടികൾ പുരോഗമിക്കുന്നത്. സിഎംആർഎൽ ഉദ്യോഗസ്ഥരിൽ നിന്ന് വിവരശേഖരണം പൂർത്തിയാക്കിയാൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചു വരുത്തുമെന്നാണ് അറിയാൻ കഴിയുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന 26 ആം തീയതിക്ക് മുന്നേ തന്നെ വീണ വിജയനെ ചോദ്യം ചെയ്യാനുള്ള സാഹചര്യങ്ങളാണ് ഉരുതിരിഞ്ഞ് വരുന്നത്.