പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങള്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. “ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല, യുഡിഎഫ് കരുതും പോലെ ഈസി വാക്ക്‌ഓവര്‍ ആയിരിക്കില്ല,” എം വി ഗോവിന്ദന്‍ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
“ഏകപക്ഷീയമായ വിജയം യുഡിഎഫിന് ഉണ്ടാവില്ല. പുതുപ്പള്ളിയിലെ വികസന വിഷയങ്ങള്‍ അടക്കം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഉമ്മൻചാണ്ടിയെ മാത്രം മുന്നില്‍ നിര്‍ത്തിയാണ് യുഡിഎഫ് മത്സരിക്കുന്നത്. പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്,” എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന വേളയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ വലിയ അവകാശവാദങ്ങൾ ഇല്ല എന്ന് പറയുന്നത് ഒരു മുൻകൂർ ജാമ്യമെടുക്കലാണ് എന്ന വിലയിരുത്തൽ സജീവമാണ്. ഇന്ന് പുറത്തുവന്ന എക്സിറ്റ് പോളുകൾ എല്ലാം മഹാഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് പ്രവചിക്കുന്നത്. അതുകൊണ്ടു തന്നെ ഇടതു ക്യാമ്പുകളിൽ മ്ലാനത വ്യക്തമാണ്.
സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ്. എട്ടാം തീയതി വോട്ടെടുപ്പ് നടക്കും. ഉമ്മന്‍ ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്തി. ജെയ്ക്ക് സി തോമസാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. ജി ലിജിന്‍ലാലാണ് ബിജിപി സ്ഥാനാര്‍ഥി.