ഞാനാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയെന്നും ഞാനില്ലാതെ പിന്നെന്ത് കമ്മ്യൂണിസ്‌റ്റ് പാർട്ടിയെന്നും നമ്മളോരോരുത്തരും വിചാരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എന്നാല്‍ എല്ലാവരെയും രൂപപ്പെടുത്തിയത് നാടും പാർട്ടിയുമാണെന്ന ബോധം വേണമെന്നും എംവി ഗോവിന്ദൻ ഓർമ്മപ്പെടുത്തി. ഞാനല്ല പാർട്ടിയെന്ന് എല്ലാവർക്കും വിചാരം വേണം. രണ്ടാംതവണ ഭരണത്തിലേറിയപ്പോള്‍ തെറ്റായ ചില പ്രവണതകള്‍ മുളപൊട്ടിത്തുടങ്ങിയിട്ടുണ്ട്. മുതലാളിത്ത-ഫ്യൂഡല്‍ ജീർണതകള്‍ ബാധിക്കാതിരിക്കാൻ നല്ല രാഷ്ട്രീയ ധാരണയോടെയും സംഘടനാ ബോധത്തോടെയും പ്രവർത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ പിഎ മുഹമ്മദ് അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. പാർട്ടിയുടെയും നാടിന്റെയും ഭൂതകാല ഉല്‍പന്നമാണു നമ്മളെല്ലാമെന്നും അദ്ദേഹം പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. ഈ ഭൂതകാലത്തെ സ്‌മരിക്കാതെ മുന്നോട്ടുപോകാനാകില്ല. പാർട്ടിക്ക് വേണ്ടി എത്രയോ സഖാക്കള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇപ്പോഴും ജീവച്ഛവങ്ങളായി കഴിയുന്നവരുണ്ട്. ഇവരെല്ലാം നടത്തിയ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ഉല്‍പന്നമാണ് ഞാനും നിങ്ങളും; എംവി ഗോവിന്ദൻ പറഞ്ഞു. ശരിയായ ദിശയിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്ന ഉറപ്പുണ്ടാകണം. അതിനു ഭൂതകാലത്തിന്റെ അനുഭവം നമ്മള്‍ ഉള്‍ക്കൊള്ളണമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
രണ്ടാം പിണറായി സർക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമർശനം ഉയരുന്നതിനിടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ സ്വയം വിമർശനത്തിന്റെ ഭാഷ സ്വീകരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനിടെ സംസ്ഥാനത്തെ അഴിമതി പ്രശ്‌നങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്ന് പറഞ്ഞിരുന്നു. മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നായിരുന്നു പിണറായി പറഞ്ഞത്. സംസ്ഥാന സഹകരണ യൂണിയൻ ഒമ്ബതാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേ ആയിരുന്നു സഹകരണ മേഖലയുമായി ബന്ധപ്പെട്ട അഴിമതികളെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.