മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും രൂക്ഷവിമർശനവുമായി ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ. സംസാരിക്കുമ്പോൾ മൈക്കിന് സാങ്കേതികപ്രശ്നങ്ങൾ വന്നതിനോടുള്ള ഇരുവരുടേയും പ്രതികരണത്തെ സൂചിപ്പിച്ചായിരുന്നു വിമർശനം. മൈക്ക് കൂവിയാൽ ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററെ തെറിവിളിക്കുന്നത് സംസ്കാരമില്ലാത്തവന്റെ രീതിയാണെന്നായിരുന്നു ഫാ. പുത്തൻ പുരയ്ക്കലിന്റെ പരാമർശം. പാലായിൽനടന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്റർമാർ ജോലിയിൽ ഉഴപ്പുന്നവരല്ലെന്ന് പരാമർശിക്കവെയായിരുന്നു ഫാദർ ജോസഫ് പുത്തൻ പുരയ്ക്കലിന്റെ വിമർശനം. ‘ഒരു മൈക്ക് ഓപ്പറേറ്റർ വെറുതേ ഉഴപ്പി, സ്റ്റേജിലെ പരിപാടി കളയണമെന്ന് ആഗ്രഹിക്കുന്നവരല്ല. എത്ര സഹിച്ചാലും ലൈറ്റും സൗണ്ടും തരുന്നവർ ഒരു പരിപാടി ഭംഗിയാക്കാൻ ശ്രദ്ധിക്കും. ഒരുപക്ഷേ വിവരമില്ലാത്ത ചില ആൾക്കാരുണ്ട്, അൽപം മൈക്ക് കൂവിയാൽ അവനെ തെറിവിളിക്കുക, അത് സംസ്കാരമില്ലാത്തവന്റെ രീതിയാണ്. അത് ഏത് മുഖ്യമന്ത്രിയായാലും ആരാണെങ്കിലും ഒരിക്കലും ശരിയല്ല. അത് അന്തസ്സില്ലായ്മയും പഠനമില്ലായ്മയും വളർന്നുവന്ന പശ്ചാത്തലവുമാണ്.
അത് പാർട്ടി സെക്രട്ടറി ക്ഷോഭിച്ചതും മുഖ്യമന്ത്രി ക്ഷോഭിച്ചതും. കേരളത്തിലെ വിലയില്ലാത്ത മനുഷ്യരായില്ലേ ഇവർ. ഏതെങ്കിലും മൈക്ക് ഓപ്പറേറ്റർ പ്രധാനമനുഷ്യന്റെ ശബ്ദവും വെളിച്ചവും തകർക്കുവോ?’, എന്നായിരുന്നു ഫാദർ പുത്തൻ പുരയ്ക്കലിന്റെ പരാമർശം.മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കെ.പി.സി.സി. സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കവെ മൈക്ക് കൂവിയതിനെത്തുടർന്ന് ഓപ്പറേറ്റർക്കെതിരെ കേസ് എടുത്തിരുന്നു. ജനകീയപ്രതിരോധ ജാഥയിൽ മൈക്ക് ശരിയാക്കാൻ എത്തിയ ഓപ്പറേറ്ററെ എം.വി. ഗോവിന്ദൻ ശകാരിച്ച സംഭവവും വിവാദമായിരുന്നു.