ഉത്തര്‍പ്രദേശില്‍ എട്ട് വയസുള്ള മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്തടിക്കാൻ സഹപാഠികളോട് ആവശ്യപ്പെട്ട് അധ്യാപിക. മുസഫര്‍നഗറിലെ ഒരു സ്കൂളില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് മുസഫര്‍നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ മാറിമാറി മുഖത്ത് അടിക്കുമ്ബോള്‍ അധ്യാപികയായ ത്രിപ്ത ത്യാഗി വീണ്ടും കുട്ടികളെ മര്‍ദിക്കാൻ പ്രചോദിപ്പിക്കുന്നതായി 34 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. അടികൊണ്ട് കുട്ടി കരയുമ്ബോഴും എന്തുകൊണ്ടാണ് കൂടുതല്‍ ശക്തമായി തല്ലാത്തതെന്നാണ് അധ്യാപികയുടെ ചോദ്യം. മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
കേസ് നല്‍കാൻ താത്പര്യമില്ലെന്ന നിലപാടിലാണ് ഇരയായ വിദ്യാര്‍ഥിയുടെ പിതാവ്. പോലീസും കോടതിയുമായി പോകാൻ കഴിയില്ലെന്ന് വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനോട് പിതാവ് പറഞ്ഞതായി ‘ഔട്ട്‍ലുക്ക്’ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയെ മര്‍ദിക്കുന്ന വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ നിര്‍ദ്ദേശം നല്‍കി. കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തി കുറ്റകൃത്യത്തിന്റെ ഭാഗമാകരുതെന്ന് എൻസിപിസിആര്‍ ചെയര്‍മാൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഇന്ത്യയില്‍ ഇത്തരമൊരു കാര്യം നടക്കുന്നതായി വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. എല്ലാ ഇന്ത്യക്കാരും ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. നിലവില്‍ ##ArrestTriptaTyagi എന്ന ഹാഷ്ടാഗ് എക്‌സില്‍ ട്രെൻഡിങ്ങാണ്.