ഇന്ത്യയുടെ ആകെ ജിഡിപിയില്‍ 9.2 ശതമാനം പങ്ക് ഉത്തര്‍പ്രദേശിന്‍റേതാണെന്നും യുപി തമിഴ്നാടിനെ മറികടന്ന് രണ്ടാമത്തെ മികച്ച സമ്ബദ്ഘടനയായെന്നും കണക്ക്. രാജ്യത്തെ ശ്രദ്ധേയമായ ഓണ്‍ലൈന്‍ ബ്ലോഗിംഗ് പ്ലാറ്റ് ഫോം സോയിക്. ഇന്‍ ആണ് ഈ കണക്ക് പുറത്തുവിട്ടത്.
ഇന്ത്യയുടെ ആകെ ജിഡിപിയുടെ 9.2 ശതമാനമാണ് ഉത്തര്‍പ്രദേശിന്‍റേത്. മഹാരാഷ്‌ട്രയാണ് ഒന്നാം സ്ഥാനത്ത് – 15 ശതമാനമാണ് ഇവരുടെ പങ്കാളിത്തം. ഇതുവരെ രണ്ടാം സ്ഥാനത്തായിരുന്ന തമിഴ്നാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു- 9.1 ശതമാനാണ് തമിഴ്നാടിന്റെ ജിഡിപി പങ്കാളിത്തം.
ഗുജറാത്ത് 8.2 ശതമാനത്തോടെ നാലാം സ്ഥാനത്തുണ്ട്. ബംഗാള്‍ (7.5 ശതമാനം), കര്‍ണ്ണാടക (6.2 ശതമാനം) രാജസ്ഥാന്‍ (5.5 ശതമാനം) ആന്ധ്ര (4.9 ശതമാനം) മധ്യപ്രദേശ് (4.6 ശതമാനം) എന്നിങ്ങനെയാണ് മറ്റ് മുന്‍നിര സംസ്ഥാനങ്ങള്‍. കേരളം ഈ പട്ടികയില്‍ ഏറെ പിന്നിലാണ്.
വ്യാവസായിക വികസനത്തിലും വന്‍കുതിപ്പാണ് ഉത്തർപ്രദേശ് നേടിയത്. ബിസിനസ് ചെയ്യാനുള്ള സുഗമതയുടെ കാര്യത്തില്‍ യുപി 14ാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തായി. ക്രമസമാധാന നില മെച്ചപ്പെടുകയും കണക്റ്റിവിറ്റി കൂടുകയും അടിസ്ഥാനസൗകര്യവികസനം വളരുകയും ചെയ്തതോടെ ആഗോള നിക്ഷേപക സംഗമത്തില്‍ 2023ല്‍ ലഭിച്ചത് 40 ലക്ഷം കോടിയാണ്. ഈ നിക്ഷേപം യുപിയില്‍ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കരുതുന്നു.
സംസ്ഥാനത്തിന് ഇപ്പോള്‍ രണ്ട് ലക്ഷം കോടിയുടെ കയറ്റുമതിയുണ്ട്. വായ്പ-നിക്ഷേപ അനുപാതം 42 ശതമാനത്തില്‍ നിന്നും 56 ശതമാനത്തിലേക്ക് ഉയര്‍ന്നു. പണ്ട് ബിമാരു എന്നറിയപ്പെട്ടിരുന്ന (എല്ലാ തരത്തിലും പിന്നോക്കംനില്‍ക്കുന്ന സംസ്ഥാനം) യുപി ഇന്ന് മുന്‍പന്തിയിലാണ്.