തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍. ഓണം കഴിഞ്ഞാല്‍ ഉടൻ വരുന്ന ചെലവുകള്‍ക്കായി പണം കണ്ടെത്തുന്ന കാര്യത്തില്‍ കടുത്ത ആശങ്കയിലാണ് സര്‍ക്കാര്‍. ചെലവു ചുരുക്കണമെന്നതാണ് സർക്കാരിന്റെ നയമെങ്കിലും അതൊന്നും എളുപ്പം സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍.
വിവിധ വകുപ്പുകളില്‍ നിന്നുള്ള സമ്മര്‍ദം കാരണം ഓണത്തോടനുബന്ധിച്ച് വൻ പണച്ചെലവാണ് സര്‍ക്കാര്‍ നടത്തേണ്ടിവരുന്നത്. ഇതോടു കൂടി, സര്‍ക്കാറിന് മുകളില്‍ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ജനങ്ങള്‍ക്കു നേരിട്ടു ഗുണം ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും പണം അനുവദിക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2,000 കോടി രൂപയെങ്കിലും ഇക്കുറി അധികം ചെലവിടേണ്ടി വന്നെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇനിയും പണം ആവശ്യപ്പെട്ട് വകുപ്പുകളില്‍ നിന്നു കടുത്ത സമ്മര്‍ദവുമുണ്ട്.
ഓണാവധിക്കു തൊട്ടുപിന്നാലെ സെപ്റ്റംബര്‍ 1 മുതല്‍ ഈ മാസത്തെ ശമ്ബളവും പെൻഷനും വിതരണം ചെയ്യേണ്ടിവരുന്നതാണ് സര്‍ക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി. 5,000 കോടി രൂപയിലേറെയാണ് ഒരു മാസം ശമ്ബളവും പെൻഷനും വിതരണം ചെയ്യാൻ വേണ്ടത്. 1,600 കോടിയോളം രൂപ, മുൻപ് കടമെടുത്ത തുകയുടെ പലിശ അടയ്ക്കാൻ വേണം. ദൈനംദിനാവശ്യങ്ങള്‍ക്കും പദ്ധതികള്‍ക്കും മറ്റുമായി വേണ്ടിവരുന്ന ചെലവു വേറെ. ജിഎസ്ടി അടക്കമുള്ള നികുതികള്‍ വഴിയും മറ്റുമുള്ള വരുമാനം കൊണ്ട് ഈ ചെലവുകള്‍ മുഴുവൻ നിറവേറ്റാൻ കഴിയില്ല. 2,000 കോടി രൂപയുടെയെങ്കിലും കുറവാണ് സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
തിരുവോണ നാളില്‍ 1,300 കോടി രൂപ സര്‍ക്കാര്‍ കടമെടുക്കുന്നുണ്ട്. ഇതില്‍ ഒരു വിഹിതം ശമ്ബള, പെൻഷൻ ചെലവുകള്‍ക്കായി ഉപയോഗിക്കും. കേന്ദ്ര സര്‍ക്കാര്‍ മുൻപ് നല്‍കിയ കണക്കു പ്രകാരം 721 കോടി രൂപയാണ് പിന്നെ കടമെടുക്കാൻ ബാക്കിയുണ്ടാകുക. എന്നാല്‍, കിഫ്ബി നടത്തിയ വായ്പാ തിരിച്ചടവും മറ്റും ചൂണ്ടിക്കാട്ടി 2,000 കോടി രൂപ വരെ കടമെടുക്കാൻ കഴിയുമെന്നു ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.ംകേന്ദ്രം അനുവദിച്ച കടമെടുപ്പുപരിധി അടുത്ത മാസത്തോടെ കടക്കും. പിന്നീട് എന്തു ചെയ്യുമെന്ന വലിയ ആശങ്കയിലാണു ധനവകുപ്പ്.
ശമ്ബളവും പെൻഷനും വരെ മുടങ്ങേണ്ട സാഹചര്യത്തിലേക്കു കാര്യങ്ങള്‍ നീങ്ങാതിരിക്കാൻ കേന്ദ്ര സഹായം തേടി ധനസെക്രട്ടറിയെ അടുത്തയാഴ്ച ഡല്‍ഹിക്ക് അയയ്ക്കുന്നുണ്ട്. അടുത്തിടെ സാമ്ബത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും സെമിനാര്‍, ശില്‍പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ നടത്താൻ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചിരുന്നു. സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ചെലവുകള്‍ ചുരുക്കണമെന്ന് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം ലംഘിച്ചാല്‍ ഉദ്യോഗസ്ഥരില്‍നിന്ന് പലിശസഹിതം ചെലവ് തിരികെ പിടിക്കും.