നിയമസഭാ ജീവനക്കാര്‍ക്കായി ഒരുക്കിയ ഓണസദ്യയില്‍ കല്ലുകടി. കരാര്‍ കൊടുത്ത് 1,300 പേര്‍ക്കായി ഒരുക്കിയ ഓണസദ്യ പാതിയോളം ആളുകള്‍ക്ക് മാത്രം വിളമ്ബി അവസാനിപ്പിച്ചു. സ്പീക്കര്‍ എ.എൻ. ഷംസീറിന് 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ കിട്ടാത്തതിനാല്‍ പായസവും പഴവും കഴിച്ച് തൃപ്തി അടയേണ്ടി വന്നു.
മുൻപ് ജീവനക്കാരെല്ലാവരും പിരിവെടുത്ത് സദ്യ ഉള്‍പ്പെടെയുള്ള ഓണാഘോഷം സംഘടിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തവണ ഓണാഘോഷത്തിന് സദ്യയുടെ ചുമതല കരാര്‍ നല്‍കി സര്‍ക്കാര്‍ ചെലവില്‍ നടത്താനുള്ള പദ്ധതിയാണ് പൊളിഞ്ഞത്. 1,300 പേര്‍ക്ക് വേണ്ടി ടെൻഡര്‍ വിളിച്ച് കുറഞ്ഞ തുക ക്വോട്ട് ചെയ്ത കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജൻസിയാണ് സദ്യയുടെ ചുമതല ഏറ്റെടുത്തത്.
എന്നാല്‍ 800 പേര്‍ കഴിച്ചുകഴിഞ്ഞപ്പോഴേക്കും സദ്യ തീര്‍ന്നു. ഇതിനിടയ്ക്കാണ് സ്പീക്കറും സംഘവും കാത്തിരുന്ന് മുഷിഞ്ഞ് ഒടുവില്‍ പായസത്തിലും പഴത്തിലും സദ്യയൊതുക്കിയത്. നിയമസഭാ ജീവനക്കാര്‍ക്കും വാച്ച് ആൻഡ് വാര്‍ഡിനും കരാര്‍ ജീവനക്കാര്‍ക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. സദ്യ കിട്ടാതെ വന്നതോടെ പലരും മറ്റ് കടകളെ ആശ്രയിക്കേണ്ടി വന്നു. സദ്യ അലങ്കോലമാക്കിയതില്‍ ജീവനക്കാര്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്. വിഷയം അന്വേഷിക്കാൻ നിര്‍ദ്ദേശം നല്‍കി.