നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഔദ്യോഗികവസതിയില്‍ ലക്ഷങ്ങള്‍ മുടക്കി അത്യാധുനിക ഉപകരണങ്ങളോടെ ജിം ഒരുക്കുന്നു. ഫിറ്റ്നെസ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി നിയമസഭാ സെക്രട്ടറി ടെൻഡർ ക്ഷണിച്ചു. നിയമസഭാ കോംപ്ലക്സിലാണ് സ്പീക്കറുടെ ഔദ്യോഗികവസതി. ആവശ്യമായ ഉപകരണങ്ങളുടെ വിവരണങ്ങള്‍ക്കൊപ്പം കുറഞ്ഞത് മൂന്നുവർഷമെങ്കിലും വാറണ്ടിയും വേണമെന്ന് ടെൻഡറില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സ്പീക്കറുടെ വസതിയില്‍ നിലവില്‍ ജിം ഇല്ല. എം.എല്‍.എ. ഹോസ്റ്റലില്‍ വ്യായാമത്തിനുള്ള ഏതാനും ചില ഉപകരണങ്ങള്‍ മാത്രമാണുള്ളത്. നിയമസഭാസമുച്ചയത്തിലെ ഡൈനിങ് ഹാള്‍ നവീകരണത്തിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സൊസൈറ്റിയില്‍നിന്ന് ഇതിനുള്ള എസ്റ്റിമേറ്റ് വാങ്ങിയിട്ടുണ്ട്.
12 കോടിയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നിയമസഭാസമുച്ചയത്തിന്റെ സെല്ലാറില്‍ പ്രവർത്തിക്കുന്ന ഡൈനിങ് ഹാളില്‍ ശീതീകരണസംവിധാനം അടക്കം സ്ഥാപിച്ച് നവീകരിക്കാനാണ് നിർദേശം. സ്പീക്കർ പ്രത്യേകം ഒരുക്കുന്ന സത്കാരങ്ങള്‍ക്കാണ് ഈ ഹാള്‍ ഉപയോഗിക്കുന്നത്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സർക്കാർ കടന്നു പോകുന്ന ഘട്ടത്തിലാണ് സ്പീക്കറുടെ വ്യായാമത്തിനായി ധൂർത്ത്. ആറുമാസമായി ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ കൈവശം പണമില്ല. നവകേരള സദസ്സിനായി ചെലവാക്കിയ കോടികളുടെ കണക്കുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.